
ജനകീയ വിനോദ സഞ്ചാര പദ്ധതിയിൽ പുതിയ മാതൃക സൃഷ്ടിച്ച മണർകാട് നാലുമണിക്കാറ്റ് പുനരാവിഷ്കരിക്കുന്നു. 2011ൽ തുറന്ന നാലുമണിക്കാറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ (എഫ്എസ്എസ്എഐ) മാനദണ്ഡങ്ങൾ പാലിക്കുന്ന 5 സ്റ്റാർ റേറ്റിങ്ങുള്ള ക്ലീൻ ഫുഡ് സ്ട്രീറ്റ് പദ്ധതിയും കൂടുതൽ സൗകര്യങ്ങളും ലഭ്യമാകും.

14നാണ് പുതിയ പദ്ധതികളുടെ ഉദ്ഘാടനം.നാടൻ കാഴ്ചകളും നിലവാരമുള്ള നാടൻ ഭക്ഷണവും നാലുമണിക്കാറ്റിൽ ആസ്വദിക്കാം. മണർകാട് എറ്റുമാനൂർ റസിഡന്റ്സ് അസോസിയേഷനാണു നാലുമണിക്കാറ്റിന്റെ സംഘാടകർ. കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിന്റെ സാങ്കേതിക സഹായവുമുണ്ട്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ പിന്തുണയുമുണ്ട്.
നാലുമണിക്കാറ്റ് അനുഭവം
മണർകാട്– ഏറ്റുമാനൂർ ബൈപാസിൽ ഇരുവശത്തും പാടങ്ങളുള്ള വഴിയോര വിനോദ വിശ്രമ കേന്ദ്രമാണ് നാലുമണിക്കാറ്റ്. ബൈപാസിന് വശത്ത് 280 മീറ്റർ സ്ഥലമാണ് വിശ്രമ കേന്ദ്രമാക്കി മാറ്റിയത്. മരങ്ങൾ വച്ചുപിടിപ്പിച്ച് തണലൊരുക്കിയ പ്രദേശത്ത് ക്ലീൻ ഫുഡ് സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി 12 ഫുഡ് സ്റ്റാളുകളാണ് വരുന്നത്.
പ്രദേശത്തെ 24 വനിതകളാണ് ഈ സ്റ്റാളുകൾ പ്രവർത്തിപ്പിക്കുന്നത്. നാടൻ വിഭവങ്ങളാണ് പ്രത്യേകത.ഇരിക്കാൻ ചാരുബെഞ്ചുകൾ, പ്ലാവിന്റെ മാതൃകയിൽ തയാറാക്കിയ കുട്ടികൾക്കായുള്ള സ്ലൈഡ്, ഇരിക്കാനും ചിത്രമെടുക്കാനും കഴിയുംവിധമുള്ള വലിയ വള്ളം തുടങ്ങിയവ നാലുമണിക്കാറ്റിന്റെ പ്രത്യേകതകളാണ്. ഇവിടെ പാടത്ത് ഇറങ്ങാനും സാധിക്കും. എപ്പോഴുമുള്ള നല്ല കാറ്റും വിശ്രമിക്കുന്നവർക്ക് ആശ്വാസമാകും. ലൈറ്റുകളും സുരക്ഷയ്ക്കായി സിസിടിവി ക്യാമറകളുമുണ്ട്
