
തിരുവനന്തപുരം : വന്യജീവി ആക്രമണം രൂക്ഷമായ വയനാടിന് 50 സക്ഷം രൂപ അനുവദിച്ച് ദുരന്ത നിവാരണ അതോറിട്ടി. വയനാട് കളക്ടറുടെ ആവശ്യപ്രകാരമാണ് പണം അനുവദിച്ചത്. ജില്ലാ കളക്ടർക്ക് പണം കൈമാറും.വയനാട്ടിൽ നിരന്തരം വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വനാതിർത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടാനും ഈ പണം ഉപയോഗിക്കും. നേരത്തെ തന്നെ ഈ പണം അനുവദിച്ചു കൊണ്ടുള്ള തീരുമാനമുണ്ടായിരുന്നു.

ജനുവരി 24ന് ആദിവാസി സ്ത്രീയായ രാധയെ നരഭോജി കടുവ കൊലപ്പെടുത്തിയിരുന്നു. 26ന് ചേർന്ന ദുരന്ത നിവാരണ അതോറിട്ടിയുടെ യോഗത്തിലാണ് വന്യജീവി ആക്രമണം നേരിടാൻ പണം അനുവദിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടത്.
അതേസമയം വയനാട്: തുടർച്ചയായ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് വയനാട്ടിൽ നാളെയും ഹർത്താലാണ്. ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ദിവസേന എന്നോണം ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജിയും കൺവീനർ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു.