
വഡോദര ∙ പുരുഷ ക്രിക്കറ്റിൽ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ആരവങ്ങളുയരുമ്പോൾ വനിതകൾ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ആവേശപ്പോരാട്ടത്തിലേക്ക്. വനിതാ പ്രിമിയർ ലീഗ് ട്വന്റി20 (ഡബ്ല്യുപിഎൽ) ക്രിക്കറ്റിന്റെ മൂന്നാം സീസണ് ഇന്നു ഗുജറാത്തിലെ വഡോദരയിൽ തുടക്കം. 5 ടീമുകൾ പങ്കെടുക്കുന്ന ലീഗ്. രാജ്യത്തെ 4 വേദികളിലേക്കു വ്യാപിക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രധാന ആകർഷണം. വഡോദരയ്ക്കു പുറമേ ലക്നൗ, ബെംഗളൂരു, മുംബൈ എന്നിവയാണ് വേദികൾ. ഒരുമാസം നീളുന്ന ലീഗിന്റെ ഫൈനൽ മാർച്ച് 15ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ. ഇന്നു രാത്രി 7.30ന് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്, ഗുജറാത്ത് ജയന്റ്സിനെ നേരിടും. സ്റ്റാർ സ്പോർട്സ് ചാനലിലും ഹോട്സ്റ്റാറിലും തൽസമയം.
പുതിയ ക്യാപ്റ്റൻമാർക്കു കീഴിലാണ് യുപി വോറിയേഴ്സും ഗുജറാത്ത് ജയന്റ്സും ഇത്തവണയെത്തുന്നത്. ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമയാണ് യുപി വോറിയേഴ്സിന്റെ പുതിയ ക്യാപ്റ്റൻ. ഗുജറാത്ത് ജയന്റ്സിനെ ഓസ്ട്രേലിയൻ താരം ആഷ്ലി ഗാർഡ്നർ നയിക്കും. സ്മൃതി മന്ഥനയുടെ ക്യാപ്റ്റൻസിയിൽ നിലവിലെ ചാംപ്യൻമാരായ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് വീണ്ടുമിറങ്ങുമ്പോൾ ഹർമൻപ്രീത് കൗറിന്റെയും (മുംബൈ ഇന്ത്യൻസ്) മെഗ് ലാന്നിങ്ങിന്റെയും (ഡൽഹി ക്യാപിറ്റൽസ്) ക്യാപ്റ്റൻസിക്കും ഇളക്കമില്ല.
നേരിട്ട് ഫൈനൽ
ലീഗിന്റെ പ്രാഥമിക റൗണ്ടിൽ 5 ടീമുകൾ 2 തവണ വീതം ഏറ്റുമുട്ടും. കൂടുതൽ പോയിന്റ് നേടുന്ന ടീം നേരിട്ടു ഫൈനലിലെത്തും. രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിലുള്ള എലിമിനേറ്റർ മത്സരവിജയികളും ഫൈനലിലെത്തും. ടൂർണമെന്റിലെ ആദ്യ 6 മത്സരങ്ങളാണ് വഡോദരയിൽ നടക്കുക. തുടർന്നു ബെംഗളൂരുവിലേക്കും അതിനുശേഷം ലക്നൗവിലേക്കും വേദി മാറും. അവസാന 4 മത്സരങ്ങൾ മുംബൈയിൽ.
ആശയില്ലാതെ ബെംഗളൂരു

കഴിഞ്ഞ സീസണിൽ 12 വിക്കറ്റുമായി ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിന്റെ കിരീടക്കുതിപ്പിൽ നിർണായക പങ്കുവഹിച്ച മലയാളി ലെഗ് സ്പിന്നർ ആശ ശോഭന ഈ സീസണിനില്ല. കഴിഞ്ഞവർഷത്തെ ട്വന്റി20 ലോകകപ്പിനിടെ കാൽമുട്ടിനു പരുക്കേറ്റ ആശയ്ക്ക് ഫിറ്റ്നസ് വീണ്ടെടുക്കാനായിട്ടില്ല. ന്യൂസീലൻഡ് താരം സോഫി ഡിവൈനും ഇംഗ്ലണ്ട് താരം കെയ്റ്റ് ക്രോസും പിൻമാറിയതും ആർസിബിക്കു തിരിച്ചടിയാണ്. മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ പൂജ വസ്ട്രാക്കറും പരുക്കുമൂലം പുറത്തായി.
മിന്നു, സജന, ജോഷിത; പ്രതീക്ഷയോടെ കേരളം!
വയനാട്ടിൽനിന്നുള്ള 3 ഓൾറൗണ്ടർമാർ കേരളത്തിന്റെ മേൽവിലാസമായി വനിതാ പ്രിമിയർ ലീഗിന്റെ മൂന്നാം സീസണിലുണ്ട്. ഡൽഹി ക്യാപിറ്റൽസ് ടീമംഗം മിന്നു മണി മൂന്നാം ഡബ്ല്യുപിഎൽ സീസണിനിറങ്ങുമ്പോൾ സജന സജീവന് മുംബൈ ഇന്ത്യൻസിനൊപ്പം രണ്ടാം സീസൺ. ലെഗ് സ്പിന്നർ ആശ ശോഭന പരുക്കേറ്റു പുറത്തായതിന്റെ നിരാശ മായ്ക്കാൻ ബെംഗളൂരു ടീമിന്റെ പേസ് ബോളിങ് നിരയിലേക്ക് മലയാളിയായ വി.ജെ.ജോഷിതയുമെത്തി. കഴിഞ്ഞമാസം അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ തിളങ്ങിയ പതിനെട്ടുകാരി ജോഷിതയ്ക്ക് ഡബ്ല്യുപിഎലിലെ അരങ്ങേറ്റമാണിത്. ഇത്തവണത്തെ താരലേലത്തിൽ 10 ലക്ഷം രൂപയ്ക്കാണ് ജോഷിതയെ ബെംഗളൂരു ടീമിലെത്തിച്ചത്.