
തൃശൂർ: ചാലക്കുടി പോട്ടയിൽ ബാങ്കിൽ നിന്നു 15 ലക്ഷം കവർന്ന പ്രതി റിജോ ആന്റണി ഇതിൽ 2.94 ലക്ഷം നൽകിയത് അന്നനാട് സ്വദേശിയായ സഹപാഠിക്ക്. ഇയാളിൽ നിന്നു കടം വാങ്ങിയ പണമാണ് റിജോ തിരികെ നൽകിയത് എന്നാണ് വിവരം. റിജോ പിടിയിലായതു കണ്ട് ഇയാൾ ഞെട്ടി. പിന്നാലെ പണവുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഇയാൾ അതു തിരികെ പൊലീസിനെ എൽപ്പിച്ചു. മോഷണ മുതലാണ് റിജോ തനിക്കു തന്നതെന്നു സഹപാഠിക്ക് അറിയില്ലായിരുന്നു.

റിജോയെ ഇന്ന് വീട്ടിലും ബാങ്കിലുമെത്തി തെളിവെടുപ്പ് നടത്തും. ഇന്ന് കോടതിയിലും ഹാജരാക്കും.
റിജോ ചോദ്യങ്ങൾക്കെല്ലാം പല മറുപടികൾ പറയുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. വിശദമായി ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു പൊലീസ് വ്യക്തമാക്കി. പണം എന്തു ചെയ്തു, സഹായത്തിനു മറ്റാരെങ്കിലുമുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തത വരണം.
49 ലക്ഷം രൂപ കടമുണ്ടെന്നും ഇതു വീട്ടാൻ വേണ്ടിയാണ് കവർച്ച നടത്തിയതെന്നുമാണ് പ്രതി പൊലീസിനു നൽകിയ മൊഴി. മോഷ്ടിച്ച പണത്തിൽ നിന്നു 2.94 ലക്ഷം രൂപയെടുത്തു കടം വീട്ടിയെന്നു റിജോ മൊഴി നൽകിയിരുന്നു. ഈ പണമാണ് സഹപാഠി പൊലീസിനെ തിരിച്ചേൽപ്പിച്ചിരിക്കുന്നത്.
