
കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിനു പിന്നാലെ കരിയും കരിമരുന്നും വേണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രഭാരവാഹികൾ. ഇത്തവണത്തെ ഉത്സവത്തിന് ആനക്ക് പകരം രഥം ഉപയോഗിക്കാനാണ് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനം. പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറാമെന്ന വിപ്ലവകരമായ തീരുമാനം വന്നതും ഈ ക്ഷേത്രത്തിൽനിന്നാണ്. ഒരു മാസമായി ഷർട്ട് ധരിച്ചാണ് താൽപര്യമുള്ളവർ അമ്പലത്തിൽ കയറുന്നത്.

1903ൽ ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ശ്രീകുമാരമംഗലം സുബ്രഹ്മണ്യക്ഷേത്രം. ആറാട്ട്, ശീവേലി, പള്ളിനായാട്ട്, എഴുന്നള്ളത്ത് എന്നിവക്കെല്ലാം ആനയെ വേണം. വർഷങ്ങളായി ഉത്സവകാലത്ത് എട്ടുദിവസത്തെ ചടങ്ങിനും മൂന്നാനകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒന്നായി ചുരുങ്ങി. ഇത്തവണയും ഒരാനയെ ബുക്ക് ചെയ്തിരുന്നു.
അതിനുശേഷമാണ് കൊയിലാണ്ടിയിലെ ദുരന്തം അരങ്ങേറിയത്. 25 അംഗങ്ങൾ അടങ്ങിയ ദേവസ്വം കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനമെടുത്തത്. ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എല്ലാവരും ഒരുപോലെ തീരുമാനം സ്വാഗതം ചെയ്തതായും ആനകളില്ലെങ്കിലും തനിമ നഷ്ടപ്പെടാതെ ഉത്സവം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. മാർച്ച് മൂന്നിന് കൊടിയേറി 10ന് ആറാട്ടോടെ സമാപിക്കുന്ന വിധമാണ് ഇത്തവണത്തെ ഉത്സവം.
കരിയും കരിമരുന്നും വേണ്ടെന്നത് ഗുരുദേവന്റെ നിർദേശമായിരുന്നു. അദ്ദേഹം പറഞ്ഞത് നടപ്പാക്കുന്നത് ഇപ്പോഴാണെന്നു മാത്രം. മാർച്ചിലെ ചൂടുസമയത്താണ് ഉത്സവം. ആനകളിടയാൻ സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയെ അവഗണിച്ച് മുന്നോട്ടുപോകാനാവില്ല. എല്ലാവരും ഒന്നിച്ചാണ് ആനയെ ഒഴിവാക്കാൻ തീരുമാനമെടുത്തത്. -ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ്.
