
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന് പ്രതി ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമര നിലപാട് മാറ്റിയിരിക്കുന്നത്. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ചെന്താമരയെ ഹാജരാക്കിയത്.

പ്രതിയുടെ കുറ്റസമ്മത മൊഴി എടുക്കാൻ വേണ്ടിയാണ് ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയത്. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ആ ചോദ്യങ്ങൾക്കെല്ലാം കൂസലില്ലാതെ ആയിരുന്നു പ്രതിയുടെ മറുപടി. അഭിഭാഷകനെ കണ്ടതിന് ശേഷമാണ് ചെന്താമരയുടെ നിലപാടിൽ മാറ്റം സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമരയുടെ ജാമ്യം പാലക്കാട് സെഷൻസ് കോടതി റദ്ദാക്കിയത്. ചെന്താമര ജാമ്യവ്യവസ്ഥ പൂർണമായും ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമായിരുന്നു സജിതയുടെ ഭർത്താവ് സുധാകരനേയും ഭർതൃമാതാവ് ലക്ഷ്മിയേയും ചെന്താമര കൊലപ്പെടുത്തിയത്.

2019ലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. 2022ലാണ് ചെന്താമരയ്ക്ക് ജാമ്യം ലഭിക്കുന്നത്. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു കോടതി ജാമ്യം. 2023 ൽ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാൾ വീണ്ടും നെന്മാറയിൽ എത്തിയിരുന്നു.