
കൊല്ലം: കടൽ മണൽ ഖനനം ആരംഭിക്കുംമുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തുമെന്ന കേന്ദ്ര സർക്കാറിന്റെ വിശദീകരണം പ്രതിഷേധം കനത്തതിനെ തുടർന്ന്. കടലിലെ എന്തുതരം ഖനനം സംബന്ധിച്ചും അന്താരാഷ്ട്ര കരാറുകളുണ്ട്. അതിനെ മറികടന്നുള്ള നീക്കം രാജ്യാന്തര ബന്ധങ്ങളെ ബാധിക്കും. ഖനനത്തിനെതിരെ പ്രതിഷേധം കനത്തത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ചർച്ചയായതോടെയാണ് കേന്ദ്ര ഖനി മന്ത്രാലയം വിശദീകരണവുമായി വന്നത്.

ഖനന ലേല നടപടികളുടെ തുടക്കം മാത്രമാണ് നടക്കുന്നതെന്നും പഠന-പര്യവേക്ഷണ പ്രവർത്തനങ്ങൾക്ക് രണ്ട്-മൂന്ന് വർഷമെടുക്കുമെന്നും ഖനി മന്ത്രാലയം സെക്രട്ടറി കെ.എൽ. കാന്തറാവു കഴിഞ്ഞ ദിവസം പറഞ്ഞു. മത്സ്യബന്ധനം നടക്കുന്ന മേഖലക്കും വളരെ അപ്പുറത്ത് ഏകദേശം 50 കിലോമീറ്റർ അകലെയാണ് ഖനനമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
പ്രതിഷേധം ശക്തമായതോടെ അത് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഖനിമന്ത്രാലയത്തിന്റേതെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.
കാന്തറാവുവിന്റെ വിശദീകരണത്തിൽ തന്നെ അതിനുള്ള മറുപടിയുമുണ്ട്. കടലിന്റെ 50 കിലോമീറ്റർ ഉൾഭാഗമാണ് മത്സ്യബന്ധനത്തിന്റെ ഹൃദയഭാഗം. കടലിന്റെ 30-60 കിലോമീറ്റർ മേഖലയിലാണ് മത്സ്യബന്ധനം നടക്കുന്നത്. ഖനി മന്ത്രാലയം പരിസ്ഥിതി പഠനം നടത്തുമെന്ന് പറയുന്നത് കള്ളനെ താക്കോൽ ഏൽപ്പിക്കുംപോലെയാണ് -അദ്ദേഹം വ്യക്തമാക്കി.
