
വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമെന്ന് വത്തിക്കാൻ. രണ്ടുതവണ ശ്വാസതടസം ഉണ്ടായി. കടുത്ത അണുബാധയും കഫക്കെട്ടും അനുഭവപ്പെടുന്നു. കൃത്രിമ ശ്വാസം നൽകുകയാണെന്നും വത്തിക്കാൻ അറിയിച്ചു. സാദ്ധ്യമായ എല്ലാ പരിചരണവും നൽകുകയാണെന്ന് ഡോക്ടർമാരും അറിയിച്ചു.

ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ കണ്ടെത്തുകയായിരുന്നു. അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും ഫ്രാൻസിസ് മാർപാപ്പ സാവധാനം ആരോഗ്യം വീണ്ടെടുക്കുന്നു എന്ന വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്.
ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നു. കിടക്കയിൽ നിന്ന് എഴുന്നേറ്റ് ചാരുകസേരയിൽ ഇരുന്ന് തെറാപ്പികൾക്ക് വിധേയമാകുന്നതായി വത്തിക്കാൻ അറിയിച്ചിരുന്നു. രാത്രി നന്നായി ഉറങ്ങിയെന്നും അദ്ദേഹം രാവിലെ പ്രഭാത ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാന്റെ അറിയിപ്പിലുണ്ടായിരുന്നു. ഇതിനിടെ അദ്ദേഹത്തെ മെക്കാനിക്കൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. മാർപാപ്പയുടെ രോഗമുക്തിയ്ക്കായി വത്തിക്കാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിശ്വാസികൾ പ്രാർത്ഥന തുടരുകയാണ്.

മാർപാപ്പയുടെ സ്വകാര്യത കണക്കിലെടുത്ത് ആശുപത്രിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആരോഗ്യനില കണക്കിലെടുത്ത് ഫ്രാൻസിസ് മാർപാപ്പ വിരമിക്കുമോയെന്നതിലും തീരുമാനമായില്ലെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യസ്ഥിതി മോശമായതിനാൽ മാർപാപ്പ സ്ഥാനത്യാഗം ചെയ്തേക്കാമെന്ന് വിരമിച്ച ഒരു കർദിനാൾ മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. മാർപാപ്പയുടെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.