
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിലെ എം.എസ് സൊല്യൂഷന്‍സിന് ചോദ്യപേപ്പർ ചോർത്തി നൽകിയയാളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മലപ്പുറത്തെ അൺ എയ്ഡഡ് സ്കൂൾ പ്യൂൺ ആയ അബ്ദുൽ നാസർ എന്നയാളാണ് അറസ്റ്റിലായത്.

ഇയാൾ എം.എസ് സൊല്യൂഷന്‍സിലെ അധ്യാപകനായ ഫഹദിനാണ് ചോദ്യപേപ്പർ ചോർത്തിക്കൊടുത്തത്. ഫഹദ് ഈ സ്കൂളിലെ മുൻ അധ്യാപകൻ ആയിരുന്നു. സംഭവത്തിൽ ഫഹദിനെ നേരത്തെ തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ കഴിഞ്ഞ മൂന്ന് പാദവാര്‍ഷിക പരീക്ഷകളുടെ ചോദ്യപേപ്പര്‍ പരീക്ഷക്ക് മുമ്പ് എം.എസ് സൊല്യൂഷന്‍സ് ചോര്‍ത്തി യുട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് എം.എസ് സൊല്യൂഷന്‍സിലെ അധ്യാപകരായ കോഴിക്കോട് സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് എത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ മാസം എം.എസ് സൊല്യൂഷന്‍സ് സിഇഒ എം. ഷുഹൈബിനെ ക്രൈംബ്രാഞ്ച് എസ്പി മൊയ്തീന്‍കുട്ടി ചോദ്യംചെയ്തിരുന്നു. തനിക്ക് ഇതിൽ പങ്കില്ലെന്നും അധ്യാപകരാണ് ചോദ്യപേപ്പർ തയാറാക്കുന്നത് എന്നുമായിരുന്നു ഇയാൾ മൊഴി നൽകിയത്. എന്നാൽ, ഷുഹൈബ് പറയുന്നതിനനുസരിച്ച് ചോദ്യപേപ്പർ തയാറാക്കുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നാണ് അധ്യാപകർ മൊഴി നൽകിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ചോർച്ചയുടെ ഉറവിടം കണ്ടെത്തിയത്.
2017-ലാണ് എം.എസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനല്‍ തുടങ്ങിയത്. 2023ലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ചശേഷം ചാനലിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായിരുന്നു.