
കൊല്ലം: ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യയാത്ര എന്ന സ്റ്റിക്കർ പതിപ്പിക്കാത്ത ഓട്ടോറിക്ഷകളുടെ ഫിറ്റ്നസിൽ പൂട്ടിട്ട് മോട്ടോർവാഹനവകുപ്പ്. യാത്രക്കാർക്ക് കാണാനാകുന്ന തരത്തിൽ ഓട്ടോക്കുള്ളി സ്റ്റിക്കർ പതിപ്പിക്കുകയോ പെയിന്റ് ഉപയോഗിച്ച് എഴുതുകയോ ചെയ്യണമെന്നാണ് കഴിഞ്ഞ ഒന്നിന് നിലവിൽ വന്ന നിർദേശം. എന്നാൽ, ഇതനുസരിക്കാത്ത വാഹനങ്ങളെ നിലവിൽ വഴിയിൽ തടഞ്ഞ് നടപടിയെടുക്കുന്നില്ല.

പകരം, ഫിറ്റ്നസ് പരിശോധനക്ക് എത്തുമ്പോഴാണ് പൂട്ട് വീഴുന്നത്. ഈ അറിയിപ്പ് പതിക്കാത്ത ഓട്ടോറിക്ഷകൾക്കൊന്നും ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ ഫിറ്റ്നസ് നൽകിയില്ല. അതേസമയം, നിർദേശം പാലിച്ച് നൂറോളം ഓട്ടോറിക്ഷകളാണ് കൊല്ലം ആർ.ടി.ഒ പരിധിയിൽ മാത്രം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഫിറ്റ്നസ് നേടിയത്.
തിരിച്ചയച്ച വാഹനങ്ങളിൽ ചിലതിൽ സ്റ്റിക്കർ പതിച്ച് വീണ്ടും എത്തിച്ചതോടെ ‘പരീക്ഷ പാസായി’. നിലവിൽ മോട്ടോർ വാഹനവകുപ്പ് ഉൾപ്പെടെ റോഡിൽ നടത്തുന്ന പരിശോധനയിൽ സ്റ്റിക്കർ പതിക്കാത്തവർക്ക് ബോധവത്കരണം നൽകുകയാണ് ചെയ്യുന്നത്. അധികം വൈകാതെ ഇത് കർശന പരിശോധനക്ക് വഴിമാറുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.
അതേസമയം, മീറ്റർ പ്രവർത്തിപ്പിക്കാതെ സവാരി ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ പരിശോധനയും പിഴയിടാക്കലും പഴയതുപോലെ തുടരുന്നുണ്ട്. റോഡിൽ ഇത്തരത്തിൽ പിടികൂടുന്ന ഓട്ടോറിക്ഷകൾക്ക് അപ്പോൾ തന്നെ പിഴയിടുമെന്ന് മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വ്യക്തമാക്കുന്നു. ജനുവരിൽ 18 കേസുകളാണ് എൻഫോഴ്സ്മെന്റ് എടുത്തത്. അമിതചാർജ് ഈടാക്കിയതായി പരാതി ലഭിച്ചാൽ പെർമിറ്റ് നിബന്ധന ലംഘിച്ചതിന് 3000 രൂപയും പിഴ ഈടാക്കും. കഴിഞ്ഞ വർഷം പരാതി ലഭിച്ചതിനെ തുടർന്ന് 15 ഓട്ടോറിക്ഷകൾക്കെതിരെ ഇത്തരത്തിൽ എൻഫോഴ്സ്മെന്റ് നടപടിയെടുത്തിരുന്നു.
