
കൊല്ലം: പാർട്ടി സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനം. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചർച്ചയിലായിരുന്നു വിമർശനം മുഴുവനും. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം മുതൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയർന്ന എല്ലാ വിവാദങ്ങളും ചർച്ചയിൽ സൂക്ഷ്മമായി പരിശോധിച്ചു.
പാർട്ടി സെക്രട്ടറിക്ക് നിലപാടുകളിൽ വ്യക്തതയില്ല. ഒരേ കാര്യത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പല അഭിപ്രായങ്ങൾ പറയുന്നത് അണികളിൽ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നായിരുന്നു വിമർശനം.

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുന്ന കാര്യത്തിൽ എംവി ഗോവിന്ദനും ജാഗ്രത കാണിക്കണമെന്ന് പ്രതിനിധികൾ പറഞ്ഞു. മെറിറ്റും മൂല്യങ്ങളും ആവർത്തിക്കുന്ന പാർട്ടി സെക്രട്ടറി പദവികൾ വരുമ്പോൾ കാണിക്കുന്ന കണ്ണൂർ പക്ഷപാതിത്വം വരെ പ്രതിനിധികൾ വിമർശിക്കുകയുണ്ടായി. വിമർശനങ്ങൾക്ക് പാർട്ടി സെക്രട്ടറിയും മറുപടി നൽകിയിരുന്നു. ഒന്നും വ്യക്തിപരമായി കാണുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഘടനാ സംവിധാനത്തിന് അപ്പുറത്ത് മുഖ്യമന്ത്രിക്ക് പാർട്ടിയിലുള്ള മേൽക്കൈയാണ് പൊതു ചർച്ചയിലുടനീളം പ്രതിഫലിച്ചത്. ആസൂത്രിതമെന്ന് പോലും തോന്നും വിധം ഉയർന്ന വിമർശനങ്ങൾക്ക് പാർട്ടി സെക്രട്ടറിയുടെ മറുപടിക്കും വലിയ പ്രസക്തിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണമന്വേഷിച്ചപ്പോൾ തിരുത്താൻ ഏറെയുണ്ടെന്നായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.