
ഇംഫാൽ: മണിപ്പൂരിൽ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബസ് സർവീസ് പുനരാരംഭിച്ചതിനെ ചൊല്ലി കുക്കി മേഖലയിൽ പ്രതിഷേധം. കാങ്പോക്പിയിൽ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ ബസ് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു.

കാഗ്പോക്പി ജില്ലയിലെ ഗാംഗിഫായ് പ്രദേശത്ത് ദേശീയ പാത രണ്ടിൽ സേനാപതി ജില്ലയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ ബസ് തടയുകയും ടയർ കത്തിക്കുകയും ചെയ്തു. സ്വകാര്യ വാഹനങ്ങളും അക്രമത്തിനിരയായി. റോഡുകൾ കുഴിച്ച് സഞ്ചാര യോഗ്യമല്ലാതാക്കി. റോഡുകൾ ബാരിക്കേഡുകൾ സ്ഥാപിച്ച് ഉപരോധിച്ചു. പ്രതിഷേധക്കാർ സ്ഫോടക വസ്തുകൾ എറിഞ്ഞതോടെ സുരക്ഷാ സേന ലാത്തിചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.സംഘർഷത്തെ തുടർന്ന് കാങ്പോക്പി, ചാമ്പൈ, സൈതു-ഗാംഫസോൾ ഉപവിഭാഗങ്ങളിൽ, ദേശീയ പാതാ രണ്ടിൽ ജില്ലാ മജിസ്ട്രേറ്റ് മഹേഷ് ചൗധരി നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മണിപ്പൂരിൽ എല്ലാ മേഖലയിലും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശത്തെ തുടർന്നാണ് കേന്ദ്ര സേന സുരക്ഷയോടെ രാവിലെ 10 മുതൽ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ബസ് സർവീസ് തുടങ്ങിയത്.

മണിപ്പൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് (എം.എസ്.ടി) ബസുകൾ ഇംഫാൽ-കാൻപോക്പി-സേനാപതി, സേനാപതി-കാങ്പോക്പി-ഇംഫാൽ, ഇംഫാൽ-ബിഷ്ണുപൂർ-ചുരചന്ദ്പൂർ, ചുരചന്ദ്പൂർ-ബിഷ്ണുപൂർ-ഇംഫാൽ റൂട്ടുകളിലാണ് സർവീസ് നടത്തിയത്. ഇംഫാലിൽ നിന്ന് ചുരാചന്ദ്പൂർ, ഉഖ്രുൽ എന്നിവിടങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 2023 മേയ് മുതൽ തുടരുന്ന കലാപത്തിൽ 250ലധികം പേർ മരിക്കുകയും 50,000ത്തോളം പേർ കുടിയിറക്കപ്പെടുകയും ചെയ്തു.