
തിരുവനന്തപുരം: വര്‍ഗീയ ശക്തികള്‍ക്ക് വഴങ്ങിക്കൊടുത്തും അവരുടെ ആനുകൂല്യത്തില്‍ അധികാരം നിലനിര്‍ത്തുന്നതുമായ ഭരണമല്ല കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഏത് ശക്തിയുടെ ഭാഗത്തുനിന്നായാലും ഉരുക്കുമുഷ്ടിയോടെ നടപടി എടുക്കുന്ന ഭരണമാണ് ഇവിടെയുള്ളത്. ‘നിങ്ങള്‍ ഞങ്ങളുടെ വോട്ടുകൊണ്ട് അധികാരത്തില്‍ വന്നവരല്ലേ? ഇനിയും വരേണ്ടതല്ലേ, അതുകൊണ്ട് ഞങ്ങളുടെ ആളെ അങ്ങുവിട്’ എന്ന് ഈ ഭരണത്തോട് കല്പിക്കാന് കെല്പുള്ള ഒരു വര്‍ഗീയ ശക്തിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഒരൊറ്റ വര്‍ഗീയ സംഘര്‍ഷം പോലുമില്ലാത്ത നാടാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനപ്രതിഷേധങ്ങള്ക്കുനേര്ക്ക് ഒരു വെടിവെയ്പ്പു പോലുമില്ലാത്ത നാട്. പൊതുവില്‍ എല്ലാ തലത്തിലും സമാധാനം പുലരുന്ന നാട്. ഇത് എന്തുകൊണ്ട് ഇങ്ങനെയാവുന്നു? വര്‍ഗീയ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നവരും അവരുടെ ഉപജാപങ്ങളും ഇവിടെയില്ലേ? ഉണ്ട്. ക്രമസമാധാനം തകര്‍ക്കാൻ ശ്രമിക്കുന്ന ശക്തികളില്ലേ? ഉണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഛിദ്രശക്തികളെ തലപൊക്കാന്‍ അനുവദിക്കാത്ത നിശ്ചയദാര്‍ഢ്യവുമുള്ള ഒരു ഭരണം ഇവിടെയുണ്ട്. അതു തന്നെയാണ് വ്യത്യാസം. രാഷ്ട്രീയം മാറുമ്പോള്‍ സാമൂഹ്യജീവിതം മാറുന്നു. അങ്ങനെ സമാധാനത്തിലേക്കും ശാന്തിയിലേക്കും മാറിയ ഒരു കേരളമാണ് ഒന്‍പത് വര്‍ഷത്തോളമായി ദേശീയ ശ്രദ്ധയിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള പ്രചാരണം മറ്റൊരു വഴിക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് എന്നും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ വ്യത്യാസം, അത് എവിടെയും വിലപ്പോവുകില്ല എന്ന സ്ഥിതി വന്നിരിക്കുന്നു എന്നതാണ്. ഇവിടെ, പൊലീസ് മനുഷ്യത്വരഹിതവും കിരാതവുമായ രീതിയിലാണു പ്രവര്‍ത്തിക്കുന്നത് എന്ന് അവര്‍ പ്രചരിപ്പിക്കുന്നു. പൊലീസിന്റെ ഭാഗത്തു നിന്നുള്ള മനുഷ്യരാഹിത്യം കേരളത്തിലെവിടെയും ആര്‍ക്കും കാണാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം രാജ്യത്തിനുതന്നെ മാതൃകയാണ് എന്നത് പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് വികസന നേട്ടങ്ങളുടെയോ ക്ഷേമ നടപടികളുടെയോ സമൂഹോന്മുഖമായ നിയമനിര്മ്മാണങ്ങളുടെയോ കാര്യത്തില്‍ മാത്രമല്ല. സമൂഹത്തിന്റെ പൊതുസ്ഥിതിയുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. കേവലമായ ക്രമസമാധാനത്തിന്റെ കാര്യത്തില്‍ മുതല്‍ സാമുദായികമായ സാഹോദര്യത്തിന്റെ വരെ കാര്യത്തില്‍ ഈ മുന്‍കൈ സ്ഥാനം കേരളത്തിനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
