
ന്യൂഡൽഹി: പാർലമെന്റിൽ വെച്ച് കണ്ടുമുട്ടിയ പ്രിയങ്ക ഗാന്ധി എം.പിയുടെ കവിളിൽ രാഹുൽ ഗാന്ധി എം.പി സ്നേഹത്തോടെ തലോടുന്നതിനെ മോശമായി ചിത്രീകരിച്ച് ബി.ജെ.പി നേതാക്കൾ. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പല അംഗങ്ങളും സഭയിൽ മരാദ്യയോടെ പെരുമാറുന്നില്ലെന്ന ലോക്സഭ സ്പീക്കർ ഓം ബിർലയുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് പ്രിയങ്കയോട് വാത്സല്യത്തോടെ പെരുമാറുന്ന രാഹുലിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ബി.ജെ.പി നേതാവ് അമിത് മാളവ്യ അടക്കമുള്ളവർ രംഗത്തുവന്നത്. ഇതിനേക്കുറിച്ചാണ് സ്പീക്കർ പറഞ്ഞതെന്നും അമിത് മാളവ്യ എക്സിൽ കുറിച്ചു.

മാർച്ച് 18 ലോക്സഭയിൽ രാഹുൽ എത്തുമ്പോഴുള്ള ദൃശ്യമാണ് അമിത് മാളവ്യ പങ്കുവെച്ചത്. ‘പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ അടിസ്ഥാന പാർലമെന്ററി മര്യാദയെക്കുറിച്ച് ലോക്സഭാ സ്പീക്കർ ഓർമിപ്പിക്കേണ്ടി വരുന്നത് അപമാനകരമാണ്. ബാലിശക്കാരനായ ഈ മനുഷ്യനെ കോൺഗ്രസ് നമ്മുടെ മേൽ അടിച്ചേൽപ്പിച്ചത് ശരിക്കും നിർഭാഗ്യകരമാണ്’ -എന്നായിരുന്നു വിഡിയോയുടെ കൂടെ മാളവ്യയുടെ കുറിപ്പ്. എന്നാൽ, സാഹോദര്യ ബന്ധത്തിന്റെ മൂല്യം ബി.ജെ.പിക്കാർക്ക് മനസ്സിലാവില്ലെന്നായിരുന്നു നെറ്റിസൺസ് ഇതിനോട് പ്രതികരിച്ചത്. ‘ഇന്ത്യയിൽ സഹോദരന് സ്വന്തം സഹോദരിയെ സ്വാഗതം ചെയ്യാൻ ഒരു ബാലിശമായ നിർദേശം ആവശ്യമുണ്ടോ? ലജ്ജയില്ലാത്ത ബിജെപിയും അതിന്റെ മാനസികാവസ്ഥയും.
എന്നായിരുന്നു ഒരാളുടെ മറുപടി. ‘ആദ്യം നിങ്ങൾ ജനാധിപത്യ മര്യാദ പഠിക്കൂ… ലോക്സഭയും രാജ്യസഭയും ഗുണ്ടരാജിനെ പോലെയാണ് ഭരിക്കുന്നത്!! ബിജെപിക്ക് ബന്ധത്തിന്റെ മൂല്യം മനസ്സിലാകുന്നില്ല…’ -മറ്റൊരാൾ അമിത് മാളവ്യയോട് പറഞ്ഞു.
കടുത്ത ഭാഷയിലാണ് സ്പീക്കർ ഓംബിർല രാഹുലിനെ ശകാരിച്ചത്. സഭ പിരിച്ചുവിടുന്നതിനു മുന്നോടിയായാണ് സ്പീക്കറുടെ പരാമർശം: “പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പല അംഗങ്ങളും മരാദ്യയോടെ പെരുമാറുന്നില്ല. അച്ഛനും മകളും, അമ്മയും മകളും, ഭർത്താവും ഭാര്യയുമെല്ലാം സഭയിൽ അംഗങ്ങളായിട്ടുണ്ട്. അവരെല്ലാം മര്യാദ പാലിച്ചാണ് സഭയിൽ പെരുമാറിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് ചട്ടപ്രകാരമുള്ള മര്യാദ സഭയിൽ പാലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” -സ്പീക്കർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ 70 കോൺഗ്രസ് എം.പിമാർ സ്പീക്കറെ കണ്ടപ്പോൾ ‘തന്നേക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്’ എന്നായിരുന്നു സ്പീക്കറുടെ മറുപടി.
