
ചങ്ങനാശ്ശേരി:ചങ്ങനാശേരി ബൈപാസിൽ റെയിൽവേ ജംഗ്ഷനിൽ നിർമിക്കുന്ന ഫ്ളൈഓവറിനു 85 .68 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി അഡ്വ ജോബ് മൈക്കിൾ എം എൽ എ അറിയിച്ചു.നേരത്തെ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം 62.11 കോടി രൂപയായിരുന്നു പദ്ധതി ചെലവ് . ഇപ്പോൾ, ഡിഎസ്ആർ, ചരക്ക് സേവന നികുതി, യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, സ്പാനുകളുടെ സാങ്കേതിക വ്യതിയായനം തുടങ്ങിയ കാരണങ്ങളാണ് പദ്ധതി ചെലവ് 62.11 കോടി രൂപയിൽ നിന്ന് 85.68 കോടി രൂപയായി ഉയർത്തുന്നതിനു ഇടയാക്കിയത്.

അഡ്വ ജോബ് മൈക്കിൾ എം എൽ എ ധനകാര്യ മന്ത്രി ശ്രി കെ എൻ ബാലഗോപാൽ , കിഫ്ബി യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ . കെ എം എബ്രഹാം തുടങ്ങിയവരുമായി നിരന്തരം ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അടങ്കൽ തുക പുതുക്കി ഉത്തരവായത്. കിഫ്ബി യുടെ 52-ാമത് ജനറൽ ബോഡി യോഗത്തിലാണ് നിർദ്ദേശം വിശദമായി പരിശോധിച്ച ശേഷം, പദ്ധതിയുടെ ധനസഹായം പരിഷ്കരിക്കുന്നതിന് ജനറൽ ബോഡി അംഗീകാരം നൽകിയത് .
ഫ്ലൈഓവറിന്റെ ആകെ നീളം 1060 മീറ്ററും വീതി 9 മീറ്ററുമാണ്. കോട്ടയം സൈഡിലെ അപ്രോച്ച് റോഡിനു 290 മീറ്ററും,തിരുവല്ല സൈഡിന് 140 മീറ്ററുമാണ് . വ്യാപാരികൾക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ എം എൽ എ യുടെ നിർദേശപ്രകാരം 8 മീറ്റർ വീതിയുള്ള 1265 മീറ്റർ സർവീസ് റോഡ് രണ്ടു സൈഡിലുമായ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനു 3 ബോക്സ് കലുങ്കുകൾ , 590 മീറ്റർ സംരക്ഷണ ഭിത്തി, 267 സോഡിയം വേപ്പർ ലൈറ്റുകൾ , 184 സോളാർ എൽ ഇ ഡി ലൈറ്റുകൾ ,റോഡ് സേഫ്റ്റി നടപടികൾ തുടങ്ങിയവയും പദ്ധതിയിൽ ഉറപ്പാക്കിയിട്ടുണ്ട്.
സ്ഥാലമേറ്റെടുപ്പുമായി ബന്ധപ്പെട്ടിട്ടുള്ള 69 കേസുകളിൽ 64 ലിലും തീരുമാനമായി കക്ഷികൾക്കു തുക ലഭ്യമാക്കിയെന്നും ബാക്കിയുള്ള 5 പേരുടെ തുക കോടതിയിൽ കെട്ടിവച്ചെന്നും വളരെ നാളത്തെ അക്ഷീണ പരിശ്രമത്തിനൊടുവിൽ പ്രസ്തുത വർക്കിന്റെ ടെൻഡർ നടപടിയിലേക്കു കടക്കുവാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ടെന്നും അഡ്വ ജോബ് മൈക്കിൾ എം എൽ എ കൂട്ടിച്ചേർത്തു.
