
ചെന്നൈ: 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് ചെങ്കൊടിയുയരും. കീഴ്വെണ്മണി രക്തസാക്ഷികളുടെ സ്മൃതികുടീരത്തില്‍ നിന്ന് കേന്ദ്രകമ്മിറ്റി അംഗം യു വാസുകിയുടെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന പതാക രാവിലെ കണ്ട്രോള് കമീഷന് ചെയര്മാന് എ കെ പത്മനാഭന് ഏറ്റുവാങ്ങും. തുടര്‍ന്ന് ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ ബിമന്‍ ബസു പതാക ഉയര്‍ത്തും.

പ്രതിനിധി സമ്മേളനം രാവിലെ 10.30ന് പൊളിറ്റ് ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. മണിക് സര്‍ക്കാര്‍ അധ്യക്ഷനാകും. ഉദ്ഘാടന സമ്മേളനത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ-എംഎല്, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ യോഗത്തെ അഭിസംബോധന ചെയ്യും.
80 നിരീക്ഷകര്‍ അടക്കം എണ്ണൂറിലധികം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നും 175 പ്രതിനിധികളാണുള്ളത്. രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ടും, സംഘടനാ റിപ്പോര്‍ട്ട് മുതിര്‍ന്ന പി ബി അംഗം ബി വി രാഘവലുവും അവതരിപ്പിക്കും. അഞ്ച് ദിവസം നീളുന്ന പാര്‍ട്ടി സമ്മേളനം ഈ മാസം ആറിന് സമാപിക്കും.
പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന സെമിനാർ ഉൾപ്പെടെ ഏപ്രിൽ രണ്ടുമുതൽ അഞ്ചുവരെ വൈകിട്ട് പ്രഭാഷണങ്ങളും സാംസ്കാരിക പരിപാടികളും നടക്കും. സമാപന ദിവസമായ ഏപ്രിൽ ആറിന് റെഡ് വളന്റിയർ പരേഡും എൻ ശങ്കരയ്യ സ്മാരക ഗ്രൗണ്ടിൽ പൊതുസമ്മേളനവും നടക്കും.
