
ഭോപ്പാൽ: മാണ്ട്ല ജില്ലയിൽ മദ്ധ്യപ്രദേശ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് വനിതാ മാവോയിസ്റ്റുകളെ വധിച്ചു. കുറച്ചുനാളുകളായി ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ പ്രദേശത്ത് നടന്നുവരികയായിരുന്നു. മംമ്ത, പ്രമീള എന്നിവരാണ് മരിച്ചത്. ഇരുവരും ഛത്തീസ്ഗഡ് സ്വദേശികളാണ്. ബിച്ചിയ പൊലീസ് സ്റ്റേഷൻ പരിധിക്ക് സമീപത്തുള്ള കാടിനകത്താണ് ഏറ്റുമുട്ടൽ നടന്നത്.

മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ബാലഘട്ട്, മാണ്ട്ല, കവാർധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു മംമ്തയുടെയും പ്രമീളയുടെയും പ്രവർത്തനം. ഓപ്പറേഷനിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തോളമായി പൊലീസിന്റെ സ്പെഷ്യൽ ഫോഴ്സ് മേഖലയിൽ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
അതേസമയം, മാർച്ച് 29ന് ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവയിലെ ഉദ്യോഗസ്ഥൻ ഉൾപ്പെടുന്ന സുരക്ഷാ സേനയുടെ സംയുക്ത സംഘമാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. പ്രദേശത്ത് മാവോയിസ്റ്റുകൾ എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞവർഷം മാത്രം 219 മാവോയിസ്റ്റുകളെയാണ് ഛത്തീസ്ഗഡിൽ വധിച്ചത്. 2023ൽ 22 പേരെയും 2022ൽ 30 പേരെയുമാണ് സുരക്ഷാസേന വധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇക്കൊല്ലം രാജ്യത്തുടനീളം നടന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ 100ൽ അധികം പേരെയാണ് വധിച്ചത്. 104 പേർ അറസ്റ്റിലാവുകയും 164 പേർ കീഴടങ്ങുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബാസ്റ്റർ, ദന്ദേവാഡ, ബിജാപൂർ, കങ്കേർ, നാരായൺപൂർ, കൊണ്ടാഗോൺ, സുഖ്മ മേഖലകളിലാണ് കൂടുതലായും മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടക്കുന്നത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനായ റെഡ് കോറിഡോറിന്റെ ഭാഗമായി ആയിരത്തിലധികം സൈനികരെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.
