
വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളിൽ പതിറ്റാണ്ടുകളായി തുടരുന്ന ജാതി തിരിച്ചുള്ള പങ്കാളിത്തം പൂർണമായി ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്ര ഉത്തരവ്.

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷിക വേളയിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടുയരുന്ന ജാതിവിവേചന വിവാദങ്ങൾ ഏറെ ഗൗരവത്തോടെ കണ്ടാണ് ബോർഡിന്റെ നടപടി. വടക്കുപുറത്തുപാട്ടിനോടനുബന്ധിച്ച് വടക്കേനടയിലെ കൊച്ചാലുംചുവട് ദേവീ സങ്കേതത്തിൽ നിന്ന് ദേവിയെ എതിരേൽക്കുന്ന ചടങ്ങിൽ മുൻകാലങ്ങളിൽ ആദ്യത്തെ 6 ദിവസങ്ങൾ എൻ.എസ്.എസിനായിരുന്നു അവസരം. ഇക്കുറി എല്ലാ സമുദായങ്ങളിൽ നിന്നുമുള്ളവർ തുല്യപങ്കാളിത്തത്തോടെ എതിരേൽപ്പ് നടത്തിയാൽ മതിയെന്ന വടക്കുപുറത്ത് പാട്ട് കമ്മിറ്റിയുടെ തീരുമാനമാണ് നവോത്ഥാന മണ്ണിൽ വീണ്ടുമൊരു സാമൂഹ്യമാറ്റത്തിന് തുടക്കമിട്ടത്.
ഇതിനെതിരെ എൻ.എസ്.എസ് ബോർഡിന് പരാതി നൽകിയതോടെ വിവിധ സമുദായ സംഘടനകളുമായി ചർച്ച നടത്തി. തുടർന്ന് വ്രതമെടുത്ത എല്ലാവർക്കും വിളക്കെടുക്കാൻ അവസരം നൽകി. എല്ലാ ഹൈന്ദവ വിഭാഗങ്ങളിൽ നിന്നും വടക്കുപുറത്ത് പാട്ട് കമ്മിറ്റി നിയോഗിക്കുന്ന 64 പേർക്ക് മാത്രമാണ് കളത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. വീണ്ടും പരാതി ഉയർന്നതിനെ തുടർന്ന് ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത് ക്ഷേത്രത്തിലെത്തി വിളക്കെടുക്കുന്ന എല്ലാവർക്കും കളത്തിന് പ്രദക്ഷിണം ചെയ്യാൻ അനുമതി നൽകി. ഇതിന് പിന്നാലെയാണ് ജാതി വേർതിരിവ് ചടങ്ങുകളിൽ വേണ്ടെന്ന ഉത്തരവും പുറത്തിറങ്ങിയത്.
ചിലർക്ക് മാത്രം കുത്തകാവകാശം
ചരിത്ര പ്രസിദ്ധമായ അഷ്ടമിയുടെ കുലവാഴ പുറപ്പാട്, താലപ്പൊലികൾ അടക്കം പല ചടങ്ങുകളും ജാതി തിരിച്ചാണ് നടത്തുക. ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും സമാന സാഹചര്യമാണ്. വടക്കുപുറത്ത് പാട്ടിന്റെ എതിരേൽപ്പ് വിവാദമായതോടെയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇത്രയേറെ ജാതി വേർതിരിവുകളും മേൽക്കോയ്മകളും നിലനിൽക്കുന്നത് പൊതുസമൂഹത്തിൽ ചർച്ചയായത്. ഇതിന്റെ തുടർച്ചയായി വിവിധ സുദായ സംഘടനകൾ ചേർന്ന് സംയുക്ത നവോത്ഥാന സമിതിക്ക് രൂപം നൽകി. എസ്.എൻ.ഡി.പി യോഗം, കെ.പി.എം.എസ്, ധീവരസഭ എന്നിവർ വടക്കുപുറത്ത് പാട്ടിനോടനുബന്ധിച്ച് നടത്തിയിരുന്ന താലപ്പൊലികൾ ദേശ താലപ്പൊലികളായാണ് നടത്തിയത്.

ക്ഷേത്രകാര്യങ്ങളിൽ ജാതി വേർതിരിവ് പാടില്ലെന്ന നിലപാടാണ് എൻ.എസ്.എസിന്റേത്. എതിരേൽപ്പുമായി ബന്ധപ്പെട്ട് മാതൃകാപരമായ തീരുമാനമാണ് ദേവസ്വം ബോർഡ് എടുത്തത്. അത് പൂർണമായ അർത്ഥത്തിൽ നടപ്പാക്കാൻ വടക്കുപുറത്ത് പാട്ട് കമ്മിറ്റി തയ്യാറാകാതിരുന്നതാണ് പരാതികൾക്കിടയാക്കിയത്. ക്ഷേത്ര ചടങ്ങുകളിൽ ജാതിതിരിച്ചുള്ള പങ്കാളിത്തം ഒഴിവാക്കുന്ന ബോർഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
പി.ജി.എം.നായർ കാരിക്കോട് (ചെയർമാൻ, എൻ.എസ്.എസ് വൈക്കം താലൂക്ക് യൂണിയൻ)
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളിൽ ജാതി വേർതിരിവ് ഒഴിവാക്കുന്നതിനുള്ള ബോർഡ് ഉത്തരവ് നവോത്ഥാന ഭൂമിയുടെ അന്തസ് ഉയർത്തുന്നതാണ്. ബോർഡ് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ ഈ ആവശ്യമാണ് സംയുക്ത നവോത്ഥാന സമിതി മുന്നാട്ടുവച്ചത്. ക്ഷേത്രത്തിലെ ജാതി മേൽക്കോയ്മയും വിവേചനവും അവസാനിക്കണം. വരുന്ന അഷ്ടമിയ്ക്ക് ഇത് പൂർണമായി നടപ്പാക്കണം
ശിവദാസ് നാരായണൻ (കൺവീനർ, വൈക്കം സംയുക്ത നവോത്ഥാന സമിതി)