
കൊൽക്കത്ത: വഖഫ് നിയമത്തിനെതിരായ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. മൂന്നുപേർ കൊല്ലപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം. കൊല്ലപ്പെട്ടവരിൽ ഒരു അച്ഛനും മകനും ഉൾപ്പെടുന്നു. സാംസർഗഞ്ചിലെ വീടിനുള്ളിൽ നിന്നാണ് ഇവരെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീടും അക്രമികൾ കൊള്ളയടിച്ചു. സാംസർഗഞ്ചിലെ ധുലിയാനിലാണ് മറ്റൊരാളെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

ജില്ലയിൽ നിന്ന് 118 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഘർഷം ഉണ്ടായ ജാൻഗിപൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഇന്റർനെറ്റ് സസ്പെൻഡ് ചെയ്തു. ക്രമസമാധാന പാലനത്തിന് പൊലീസിന് പുറമെ ബിഎസ്എഫിനെയും വിന്യസിച്ചിട്ടുണ്ട്.
സ്ഥിതി നിലവിൽ നിയന്ത്രണവിധേയമായെന്ന് പൊലീസ് അറിയിച്ചു. അക്രമകാരികളെ കണ്ടെത്തുന്നതിന് മാൽഡ, ഹൂഗ്ലി, സൗത്ത് 24 പർഗ്നസ് തുടങ്ങിയ ജില്ലകളിലും പൊലീസ് പരിശോധന നടത്തി വരികയാണ്. വെള്ളിയാഴ്ചത്തെ സംഘർഷത്തിൽ മുർഷിദബാദിലെ ജാൻഗിപൂരിൽ പ്രതിഷേധക്കാർ പൊലീസ് വാഹനത്തിന് തീയിട്ടിരുന്നു. തൃണമൂൽ കോൺഗ്രസ് എം.പി ഖലിലൂർ റഹ്മാന്റെ ഓഫീസും അടിച്ച് തകർത്തു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമം പശ്ചിമ ബംഗാളിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. വഖഫ് നിയമത്തിനെതിരെ പ്രതിഷേധം രൂക്ഷമായ മുർഷിദാബാദ് ജില്ലയിൽ മമത സമാധാനത്തിന് ആഹ്വാനം ചെയ്തു. വഖഫ് നിയമത്തെ തൃണമൂൽ കോൺഗ്രസോ സർക്കാരോ പിന്തുണയ്ക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.