
പാലക്കാട്: ക്ഷേത്ര ദർശനത്തിന് പോയ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ അമ്മിണി (76), ശാന്ത (68) എന്നിവരെയാണ് കാണാതായത്. ഗുരുവായൂരിൽ പോകുകയാണെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ഇവർ വീട്ടിൽ നിന്നിറങ്ങിയത്.

ഇവർ ഒന്നിച്ചാണ് താമസം. ഇരുവരും പതിവായി ഗുരുവായൂരിൽ പോകാറുണ്ട്. വൈകിട്ടോടെ തിരിച്ചെത്തുകയും ചെയ്യാറുണ്ട്. എന്നാൽ ഞായറാഴ്ച വൈകിയും തിരിച്ചെത്താതായതോടെ ഫോണിൽ വിളിച്ചുനോക്കി. ഇരുവരും മൊബൈൽ ഫോൺ കൊണ്ടുപോയില്ലെന്ന് അപ്പോഴാണ് വീട്ടുകാർക്ക് മനസിലായത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അമ്മിണിയും ശാന്തയും വൈകിട്ടോടെ പാലക്കാട് കെ എസ് ആർ ടി സി സ്റ്റാൻഡിൽ എത്തിയതായി കണ്ടെത്തി. ഇവിടെ നിന്ന് തിരുപ്പതിയിലേക്ക് ബസുണ്ടോയെന്ന് ചിലരോട് അന്വേഷിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അത്യാവശ്യത്തിന് പണം ഇരുവരുടെയും കൈവശമുണ്ട്.
അതേസമയം, മലപ്പുറം പൊന്നാനിയിൽ നിന്ന് പതിനഞ്ചുവയസുകാരായ ആൺകുട്ടികളെ കാണാതായി. ഞായറാഴ്ച മുതലാണ് കുട്ടികളെ കാണാതായതെന്നാണ് പരാതി. ഷാനിഫ്, റംനാസ്, കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്. പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. മൂന്ന് പേരും വെവ്വേറെ സ്കൂളുകളിലാണ് പഠിക്കുന്നത്. കളിക്കൂട്ടുകാരാണ് ഇവർ.ബംഗളൂരുവിൽ പോയി അടിച്ചുപൊളിക്കണമെന്ന് കുട്ടികളിലൊരാൾ പിതാവിന്റെ മാതാവിനോട് പറഞ്ഞിരുന്നു. മൂന്ന് പേരുടെ കൈയിലും മൊബൈൽ ഫോണില്ല. വീട്ടിൽ നിന്ന് പണമൊന്നും നഷ്ടമായില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
