
തിരുവനന്തപുരം: വാക്സിനെടുത്തിട്ടും ഏഴ് വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കുട്ടിയുടെ നില ആശങ്കാജനകമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇനി വാക്സിന്റെ അവസാന ഡോസ് മാത്രമേ എടുക്കാൻ ബാക്കിയുണ്ടായിരുന്നുള്ളു. ഇതിന് മുമ്പാണ് പനി ആരംഭിച്ചത്.

കൊല്ലം ജില്ലയിലെ വിളക്കുടിയിലുള്ള വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ ഏപ്രിൽ എട്ടാം തീയതിയാണ് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റത്. കയ്യിലായിരുന്നു നായ കടിച്ചത്. ഉടൻ തന്നെ വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പേവിഷബാധയ്ക്കുള്ള ഐഡിഐർ വാക്സിൻ ആദ്യ ഡോസ് നൽകുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ഒപ്പം ആന്റി സെറവും എടുത്തു. എന്നാൽ, 20-ാം തീയതി പനി വന്നതോടെ പരിശോധന നടത്തി. അപ്പോഴാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഏപ്രില് 29നാണ് മലപ്പുറത്ത് അഞ്ചരവയസുകാരി വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചത്. പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലാണ് കുട്ടിയുടെ മരണം. പ്രതിരോധ വാക്സിൻ സ്വീകരിച്ച കുട്ടിക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. മിഠായി വാങ്ങാൻ പോകുംവഴിയാണ് കുട്ടിയെ തെരുവുനായ കടിച്ചത്. കാലിനും തലയ്ക്കും ആഴത്തിൽ മുറിവേറ്റിരുന്നു. തലയ്ക്കേറ്റ മുറിവ് ഗുരുതരമായിരുന്നു.
വാക്സിനെടുക്കുന്നത് വരെ കുട്ടിക്ക് വലിയ പ്രശ്നമൊന്നുമുണ്ടായിരുന്നില്ലെന്നും പിന്നീട് പനിയുണ്ടായെന്നും തുടർന്ന് ഉറങ്ങാനാവാത്ത സാഹചര്യമുണ്ടായെന്നും കുടുംബം പറയുന്നു. പിന്നാലെ, പരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണുകയും നില ഗുരുതരമാവുകയുമായിരുന്നു.