തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കേരളത്തിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങളുടെ വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്കൂൾ മാർക്കറ്റുകൾ ആരംഭിക്കുന്നു.

ഈ സ്കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 12ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം സപ്ലൈകോ സൂപ്പർ ബസാർ, ഫോർട്ട്, കോട്ടയ്ക്കകം അങ്കണത്തിൽ മന്ത്രി ജി.ആർ.അനില്‍ നിർവഹിക്കും.
മുൻ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും തെരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകളും പീപ്പിള്‍സ് ബസാറുകളും കേന്ദ്രീകരിച്ച് സ്കൂൾ മാർക്കറ്റുകൾ ആരംഭിക്കുന്നതാണ്. ശബരി നോട്ട്ബുക്ക്, ഐ.ടി.സി നോട്ട്ബുക്ക് സ്കൂൾബാഗ്, കുട, ടിഫിന്‍ ബോക്സ്, വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ ബോക്സ് തുടങ്ങി വിദ്യാർഥികൾക്ക് ആവശ്യമുള്ള എല്ലാ പഠനോപകരണങ്ങളും 17ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും.

ഗുണനിലവാരമുള്ള പഠനോപകരണങ്ങൾ മിതമായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് സ്കൂൾ മാർക്കറ്റുകൾ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. മെയ് 12 മുതൽ ജൂണ്‍ 30 വരെ തെരഞ്ഞെടുത്ത സപ്ലൈകോ വില്പനശാലകളില് സ്കൂള്‍ മാർക്കറ്റുകൾ പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

