
ന്യൂഡൽഹി: ഇന്ത്യയുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ മദ്രസ വിദ്യാർത്ഥികൾ പാകിസ്ഥാന്റെ രണ്ടാം നിര പ്രതിരോധമായി പ്രവർത്തിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ആവശ്യം വന്നാൽ മദ്രസ വിദ്യാർത്ഥികളെ വിന്യസിക്കും.

മദ്രസയിൽ പഠിക്കുന്ന യുവാക്കൾ മതവുമായി വലിയ ബന്ധമുള്ളവരാണ്. അവരെ രാജ്യത്തിനായും മറ്റ് ആവശ്യങ്ങൾക്കായും 100 ശതമാനവും ഉപയോഗിക്കാമെന്നും ഖ്വാജ ആസിഫ് പറഞ്ഞു. പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യൻ ഡ്രോണുകൾ തടയുന്നതിൽ പാകിസ്ഥാൻ സായുധ സേന പരാജയപ്പെട്ടതായുള്ള ആരോപണങ്ങൾ തള്ളിയതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പുതിയ പ്രസ്താവന. ശത്രുവിന് തന്ത്രപരമായ സൈനിക കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നത് തടയാൻ പാകിസ്ഥാൻ സൈന്യം മനഃപൂർവ്വം ഇന്ത്യയുമായുള്ള ഇടപെടൽ ഒഴിവാക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.’

നമ്മുടെ കേന്ദ്രങ്ങൾ കണ്ടുപിടിക്കാനാണ് ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയത്. നമ്മുടെ കേന്ദ്രങ്ങൾ ലീക്കാകാതിരിക്കാനാണ് അവയെ തടയാതിരുന്നത്’- എന്നായിരുന്നു പ്രതിരോധ മന്ത്രി പറഞ്ഞത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തി മേഖലകളിൽ മൂന്നാം ദിവസവും പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ഇന്ത്യ അവയെല്ലാം തകർത്തിരുന്നു. മറുപടിയായി പാകിസ്ഥാനിലെ നാല് വ്യോമ പ്രതിരോധ കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിക്കുകയും ഒരു കേന്ദ്രത്തിലെ റഡാർ തകർക്കുകയും ചെയ്തു. പാക് പ്രകോപനമുണ്ടായതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സായുധ സേനാ മേധാവികൾ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം ചേർന്നു.