
തിരുവനന്തപുരം: മുഖം തിരിച്ചറിയുന്ന മൊബൈൽ ആപ്ളിക്കേഷൻ (ഫേസ് റെക്കഗ്നിഷൻ) മുഖേനെ പഞ്ചിംഗ് രേഖപ്പെടുത്തുന്ന സംവിധാനം നടപ്പാക്കാൻ സർക്കാർ അനുമതി. സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധ-സർക്കാർ, സ്വയംഭരണ, ഗ്രാൻഡ് -ഇൻ- എയ്ഡ് സ്ഥാപനങ്ങളിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. എൻഐസി വികസിപ്പിച്ചെടുത്ത ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയത് വിജയിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ ഉത്തരവ്.

ആധാർ അധിഷ്ഠിത സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫേസ് റെക്കഗ്നിഷൻ പഞ്ചിംഗ് മെഷീനുകളിൽ എൽ സീറോ അടിസ്ഥാനമാക്കിയുള്ള സെൻസറുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഈ സംവിധാനത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി എല്ലാ ഉപകരണങ്ങളും എൽ വൺ അടിസ്ഥാനമാക്കിയുള്ള സെൻസറുകളിലേയ്ക്ക് മാറ്റണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഎഐ) നിർദേശിച്ചിരിക്കുകയാണ്. സ്പാർക്ക് മുഖേനെ ശമ്പള ബിൽ തയ്യാറാക്കുന്നതും മെഷീനുകൾ ഇതുവരെ സ്ഥാപിച്ചിട്ടില്ലാത്തതുമായ എല്ലാ ഓഫീസുകളിലും മേൽപ്പറഞ്ഞ സംവിധാനം അടിയന്തരമായി നടപ്പാക്കി സ്പാർക്കുമായി ബന്ധിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

നിലവിൽ മെഷീനുകൾ ഉപയോഗിക്കുന്ന ഓഫീസുകൾക്ക് അവ പ്രവർത്തനരഹിതമാകുന്നതുവരെ തുടരാം. അതോടൊപ്പം ഫേസ് റെക്കഗ്നിഷൻ മൊബൈൽ ആപ്ളിക്കേഷനും ഉപയോഗിക്കാം. ഈ സംവിധാനം വിജയകരമായി പ്രവർത്തിക്കുകയാണെങ്കിൽ എൽ വണ്ണിലേയ്ക്ക് മാറേണ്ടി വരില്ലെന്നാണ് അധികൃതർ കരുതുന്നത്. ഫേസ് റെക്കഗ്നിഷൻ ആപ്ളിക്കേഷൻ ഉപയോഗിച്ച് ഹാജർ രേഖപ്പെടുത്തുന്നതിന് ഇന്റർനെറ്റ് സംവിധാനമുള്ള ഫോൺ വേണമെന്നില്ല. മറ്റൊരാളുടെ ഫോൺ ഉപയോഗിച്ചും ഹാജർ രേഖപ്പെടുത്താം.