
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെതിരെ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ടതിന് അറസ്റ്റിലായ റിജാസിന്റെ വീട്ടിൽ പൊലീസും ഭീകര വിരുദ്ധ സേനയും സംയുക്ത പരിശോധന നടത്തി. ഇന്നലെ രാത്രിയാണ് നാഗ്പൂർ പൊലീസും സംസ്ഥാന ഭീകരവിരുദ്ധ സേനയും സംസ്ഥാന പൊലീസും റിജാസിന്റെ കൊച്ചിയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്.

റിജാസിന്റെ വീട്ടിൽ നിന്ന് മഹാരാഷ്ട്ര പൊലീസ് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു. പെൻഡ്രൈവും ഫോണും പുസ്തകങ്ങളും പിടിച്ചെടുത്തു. വിശദമായ പരിശോധന നടത്താനാണ് മഹാരാഷ്ട്ര പൊലീസിന്റെ നീക്കം. പൊലീസ് സംഘം കൊച്ചിയിൽ തുടരുകയാണ്.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം റിജാസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കാനുള്ള നീക്കം നടത്തിയിരുന്നു. പനമ്പിള്ളി നഗറിലാണ് ഇത് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പൊലീസ് ഇടപെട്ട് റിജാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് വിവരം. ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും മഹാരാഷ്ട്ര പൊലീസ് ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല, റിജാസിന് കൊച്ചിയിലുള്ള ബന്ധങ്ങളെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളും മറ്റ് ഇടപെടലുകളുമെല്ലാം വിശദമായി പൊലീസ് പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസാണ് റിജാസിനെയും സുഹൃത്തിനെയും നാഗ്പൂരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിനെ പിന്നീട് വിട്ടയച്ചെങ്കിലും റിജാസ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ഇന്ത്യൻ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് റിജാസിനെതിരെ കേസെടുത്തിരിക്കുന്നത്.