
പത്തനംതിട്ട: പത്തനംതിട്ട കോന്നി കുളത്തുമണ്ണിൽ കാട്ടാന ചെരിഞ്ഞത് ഹൈ വോൾട്ടേജ് വൈദ്യുതാഘാതം ഏറ്റതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൈതത്തോട്ടം ഉടമ ബൈജു രാജനെതിരെ വനം വകുപ്പ് കേസെടുത്തു.

സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റത് എന്നാണ് പറഞ്ഞതെങ്കിലും അതല്ല എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. വേലിയിൽ നേരിട്ട് വൈദ്യുതി കൊടുത്തതായാണ് സംശയം. സംഭവത്തിൽ വനം വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വീഴ്ചവരുത്തി എന്ന് ആക്ഷേപമുയർന്നിരുന്നു. ജഡം കണ്ടെത്തിയതിന് പിന്നാലെയുള്ള നടപടിക്രമങ്ങൾ വൈകിപ്പിച്ച് എന്നായിരുന്നു ആക്ഷേപം. സ്വകാര്യ തോട്ടത്തിലെ സൗരോർജ വേലിയിൽ നിന്ന് ആനയ്ക്ക് ഷോക്കേറ്റ് എന്നായിരുന്നു ആദ്യ നിഗമനം.
പോസ്റ്റ്മോർട്ടത്തിനുശേഷം കേസെടുത്തു അന്വേഷണം ഊർജിതമാക്കുമെന്നും കോന്നി ഡിഎഫ്ഒ അറിയിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
