
കോട്ടയം പാറപ്പാടത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 17 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും.

നഗരത്തിലെ സ്കൂളിലെ അധ്യാപകനായിരുന്ന താഴത്തങ്ങാടി പാറപ്പാടം കൊട്ടാരത്തുംപറമ്പ് വീട്ടിൽ മനോജി(50)നെയാണ് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി പോക്സോ ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.
പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം ഏഴു വർഷം വീതം കഠിനതടവും 25000 രൂപ പിഴയും, ജുവനൈൽ ജസ്റ്റിസ് ബോർഡിലെ വകുപ്പ് പ്രകാരം മൂന്നു വർഷം കഠിന തടവുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം തടവ് അനുഭവിക്കേണ്ടി വരും. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയായെന്നതിനാൽ ഏഴു വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും.
2023ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ട്യൂഷൻ പഠിക്കാൻ എത്തിയ വിദ്യാർത്ഥിയെ ഇയാൾ പല തവണയായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ പ്രശാന്ത്കുമാർ സംഭവത്തിൽ കേസെടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
