
കൊച്ചി: ഇസ്ലാം ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള 10 നവോത്ഥാന നായകന്മാരുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ട് കേസരിയുടെ മുഖ്യപത്രാധിപനും ആര്.എസ്.എസ് നേതാവുമായ എന്‍.ആര്. മധു.

കേരളത്തിന്റെ ആധുനികകാല നവോത്ഥാനം അയ്യാ വൈകുണ്ഠസ്വാമിയിലാണ് ആരംഭിക്കുന്നതെന്നും അയ്യങ്കാളിയിലും ശ്രീനാരായണഗുരുവിലും ചട്ടമ്പിസ്വാമിയിലൂടെയുമാണ് അത് തുടരുന്നതെന്നും എന്‍.ആര്. മധു പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും ചിലര്‍ മതേതരരാക്കാന്‍ ശ്രമിക്കുകയാണ്. നാരായണഗുരുവിനെ മതേതരനാക്കാന്‍ പറ്റില്ല. അതൊരു പുതിയ പ്രവണതയാണെന്നും എന്‍.ആര്. മധു കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണ ഗുരു ‘ഒരു ജാതി ഒരു മത’മെന്ന് പറഞ്ഞപ്പോഴും നെയ്യാറ്റിന്‍കരയില്‍ മതം മാറിപ്പോയ ഈഴവരെ തിരിച്ചുകൊണ്ടുവരാന്‍ നേതൃത്വം കൊടുത്തുവെന്നും ആര്.എസ്.എസ് നേതാവ് പറഞ്ഞു. വെള്ളിക്കര മത്തായിയെന്ന പുലയനെ വെള്ളിക്കര ചോതിയാക്കി മതം മാറ്റിയയാളാണ് അയ്യങ്കാളിയെന്നും ഇവരൊന്നും ഒരു മതത്തെയും ഇകഴ്ത്തി പറഞ്ഞിട്ടില്ലെന്നും എന്‍.ആര്. മധു സംസാരിച്ചു.

കൂടാതെ എല്ലാ മതത്തെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലോകത്തെ ഒരേയൊരു മതം ഹിന്ദുവാണെന്നും എന്‍.ആര്. മധു പരാമര്‍ശിച്ചു. ഇസ്ലാമില്‍ ഇത് സാധിക്കുമോ? ഇസ്ലാം മതത്തില്‍ അഞ്ചുനേരം മൈക്ക് കെട്ടി നിസ്കരിക്കുന്നത് പരമത വിദ്വേഷമാണെന്നും എന്‍.ആര്. മധു വിദ്വേഷ പരാമര്‍ശം നടത്തി.
വിശുദ്ധ ഖുറാനില്‍ അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നാണ് പറയുന്നതെന്നും അല്ലാഹുവില്‍ വിശ്വസിക്കാത്തവനെ കാഫിര്‍ എന്നാണ് വിളിക്കുന്നതാണെന്നും എന്‍.ആര്. മധു അഭിമുഖത്തില്‍ പറഞ്ഞു. കാഫിറിനെ കണ്ടുമുട്ടുന്നിടത്ത് വെച്ച് കൊന്നുകളഞ്ഞാല്‍ സ്വര്‍ഗം കിട്ടുമെന്ന് ഖുറാനില്‍ താന്‍ വായിച്ചിട്ടുണ്ടെന്നും എന്‍.ആര്. മധു പറഞ്ഞു. ഇത് ആരോപണമല്ലെന്നും മുസ്ലിം മതത്തെയല്ല, മതമൗലിക വാദത്തെയാണ് എതിര്‍ക്കുന്നതെന്നും മധു കൂട്ടിച്ചേര്‍ത്തു.
ധര്‍മം എന്നുപറയുന്നത് വലിയ ഒരു കാന്വാസാണെന്നും മതം അങ്ങനെയല്ലെന്നും എന്‍.ആര്. മധു പറയുന്നുണ്ട്. തന്റെ ദൈവം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്നയിടത്ത് നിന്നാണ് ഇസ്ലാമില്‍ ജിഹാദ് ആരംഭിക്കുന്നതെന്നും എന്‍.ആര്. മധു പറഞ്ഞു.
ലോകത്ത് മുഴുവൻ നടക്കുന്ന കൂട്ടക്കൊലകൾക്ക് പിന്നിൽ ഇസ്ലാം എന്ന മതത്തിന്റെ പേരുണ്ടെന്നും പക്ഷെ നമ്മൾ പറയും അത് മതമല്ല, ഭീകരവാദികളാണെന്നും എൻ.ആർ. മധു പറഞ്ഞു. ലോകത്ത് പ്രതിദിനം നടക്കുന്ന ഭീകരാക്രമണത്തിനിടയിൽ നിന്ന് കണ്ടെത്തുന്ന വിശുദ്ധഗ്രന്ഥം ഖുറാനാണെന്നും എൻ.ആർ. മധു ആരോപിച്ചു.