
സ്വർണ്ണമാല മോഷ്ടിച്ചെന്ന വ്യാജപരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദലിത് യുവതി ബിന്ദു നേരിടേണ്ടി വന്നത് നിയമവിരുദ്ധതയും മനുഷ്യാവകാശ ലംഘനവും സ്ത്രീത്വത്തോടുള്ള അവഹേളനവും കറുത്ത നിറത്തോടുള്ള അസഹിഷ്ണുതയും വംശീയാതിക്രവുമാണെന്ന് സാംബവ മഹാസഭ സംസ്ഥാന നേതൃത്വം വിലയിരുത്തി.

ഒരുനൂറ്റാണ്ട് മുമ്പ് സ്വാമി വിവേകാനന്ദൻ കേരളത്തെ വിശേഷിപ്പിച്ച ഭ്രാന്താലയമെന്ന വിശേഷണപർവ്വത്തിലേക്കുള്ള മടക്കയാത്രയ്ക്കായി പൊലീസ് സേനയിലെ സവർണ്ണ മാടമ്പിമാരായക്രിമിനലുകൾ കേരള നാടിനെ ക്ഷണിക്കുകയാണ്. പൗരജനങ്ങൾക്ക് നിയമസംരക്ഷണവും സാമൂഹിക സുരക്ഷിതവും നല്കാൻ ചുമതലപ്പെട്ട പൊലീസ്കാരിൽചിലർ നിയമവാഴ്ച തകർക്കാനായി ഒരുമ്പെട്ടിറങ്ങിയിരിക്കുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ബിന്ദുവിനെതിരെയുള്ള പേരൂർക്കടയിലെ പൊലീസ് നടപടി.
കഴിഞ്ഞയാഴ്ച ഹിരൺദാസ് വേടന് നേരേ ഉയർന്ന മനസും ശരീരവുമാണ് പേരൂർക്കടയിലും കണ്ടത്. ചിത്തഭ്രമംബാധിച്ചവരെപ്പോലെയാണ് അന്നുഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് അടക്കമുള്ളവർ ബിന്ദുവിനോട് പെരുമാറിയത്. പുരുഷ ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കി പരിശോധന നടത്തിയെന്ന വാർത്ത പ്രാകൃതനടപടിയും പൊലീസ് സേനയ്ക്കാകെ അപമാനമാണ്.നവോത്ഥാന കേരളത്തിൻ്റെ നെഞ്ചിലേറ്റ പ്രഹരവുമാണ്. ചീഫ് സെക്രട്ടറിപോലും നിറത്തിൻ്റെ പേരിൽ അധിക്ഷേപശരങ്ങൾ ഏറ്റുവാങ്ങുന്ന സ്ഥിതിയിൽ കേരളം പരിഷ്കൃതസമൂഹത്തിൻ്റെ നാടാണെന്നഭിമാനിക്കാൻ കഴിയില്ല.
കാണാതായ മാല കണ്ടുകിട്ടീട്ടും ബിന്ദുവിനെ വിട്ടയയ്ക്കാൻ കൂട്ടാക്കാതിരുന്ന പൊലീസ് ഒടുവിൽ പ്രദേശത്ത് കണ്ടേക്കരുതെന്ന തീട്ടൂരം നല്കിയാണ് വിട്ടത്. ഇന്ത്യാ രാജ്യത്ത് എവിടെ പാർക്കണമെന്നും എവിടൊക്കെ സഞ്ചരിക്കണമെന്നും തീരുമാനിക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടാൻ എസ്.ഐയ്ക്ക് ആരാണ് അധികാരം നല്കിയത്. ആളിപ്പടരുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാൻ എസ്.ഐ.എസ്.ജി. പ്രസാദിന് കേവലമൊരു സസ്പെൻഷൻ നല്കിയതുകൊണ്ട് കഴിയില്ല. കുറ്റകൃത്യം കാട്ടിയ പൊലീസുകാരെമുഴുവൻ സർവ്വീസിൽ നിന്ന് പിരിച്ചു വിടുകതന്നെ വേണം.

പട്ടികവിഭാഗങ്ങൾക്ക് നേരേ ആവർത്തിക്കപ്പെടുന്ന പൊലീസ് അതിക്രമങ്ങൾ അമർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് സംസ്ഥാന പ്രസിഡൻ്റ് പി.കെ. ശങ്കർ ദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി എന്നിവർ ആവശ്യപ്പെട്ടു.