
കൊച്ചി: നൃത്തപരിപാടിക്കിടെ സീലിംഗ് പൊളിഞ്ഞുവീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. എറണാകുളം ഗിരിനഗർ കമ്മ്യൂണിറ്റി ഹാളിൽ ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ആളുകൾ തിങ്ങിനിറഞ്ഞിരുന്ന ഹാളിന്റെ മദ്ധ്യഭാഗത്തുള്ള സീലിംഗിലെ ജിപ്സം ബോർഡിന്റെ ഭാഗങ്ങൾ പൊളിഞ്ഞ് വീഴുകയായിരുന്നു. ആരുടെയും പരിക്ക് സാരമുള്ളതല്ല.

തലയ്ക്ക് മുറിവേറ്റ കടവന്ത്ര ജവഹർ നഗറിലെ ജവഹർ ജുവൽ അപ്പാർട്ട്മെന്റിലെ ഷിജോയുടെ മകൾ ദക്ഷ (12), അമ്മ ചിത്ര, പുത്തൻകുരിശ് സ്വദേശി സുനിൽകുമാറിന്റെ മകൾ അമൃത (17) എന്നിവരെ കടവന്ത്ര ഇന്ദിരാഗാന്ധി കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷയ്ക്ക് സ്റ്റിച്ച് ഇടേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. റിനെ മെഡിസിറ്റിയിലെ ജനറൽ മെഡിസിൻ ഡോക്ടർ ലക്ഷ്മി ഉണ്ണികൃഷ്ണനും പരിക്കേറ്റ് ചികിത്സയിലാണ്. ലക്ഷ്മിയുടെ തലയിൽ ഏഴ് സ്റ്റാപ്ലിംഗ് സ്റ്റിച്ച് ഇട്ടു. മകളുടെ നൃത്തം കാണാനായാണ് ലക്ഷ്മി പരിപാടിക്കെത്തിയത്.

ഇന്നലെ രാവിലെ ആറ് മണി മുതലാണ് ‘ഡാൻസ് വാർ’ എന്ന ടെലിവിഷൻ റിയാലിറ്റി ഷോ ആരംഭിച്ചത്. മുന്നൂറോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. ഇവരുടെ കുടുംബാംഗങ്ങളും നൃത്താദ്ധ്യാപകരുമെല്ലാം സദസിലുണ്ടായിരുന്നു. 18 വയസുവരെയുള്ള കുട്ടികളുടെ പല ഗ്രൂപ്പുകളിലായിരുന്നു മത്സരം. ഇപ്പോഴും പലരും സംഭവത്തിന്റെ ഞെട്ടലിലാണ്.
നൃത്തപരിപാടിക്ക് അനുമതി വാങ്ങിയിട്ടില്ലെന്ന് സ്ഥലം സന്ദർശിച്ച കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സമുമായ മാലിനി കുറുപ്പ് പറഞ്ഞു. പണം വാങ്ങി രജിസ്ട്രേഷൻ നടത്തി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് കോർപ്പറേഷന്റെ അനുമതി വാങ്ങണമെന്നാണ് ചട്ടം. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് എഎസ്ഐ ഗിരീഷ്, ഷമീർ, സിപിഒ വിനോദ്, ശ്രീഹരീഷ് എന്നിവർ സ്ഥലത്തെത്തി. പൊലീസിൽ ആരും പരാതിപ്പെടാത്തതിനാൽ കേസെടുത്തിട്ടില്ല. എറണാകുളം കോ – ഓപ്പറേറ്റീവ് കൺസ്ട്രക്ഷൻ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഹാളിലാണ് അപകടമുണ്ടായത്.