
കോട്ടയം: പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കം. മീനച്ചിലാറും കൈവഴികളും നിറഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കുമരകം റോഡിന്റെ ഇല്ലിക്കൽ കവല, ചെങ്ങളം പെട്രോൾ പമ്പിനു സമീപം, ആമ്പക്കുഴി എന്നിവിടങ്ങളിൽ വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. ജലനിരപ്പ് ഇനിയും ഉയർന്നാൽ ചെറു വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടാകും. തിരുവാർപ്പ് പഞ്ചായത്തിലെ കാഞ്ഞിരം, കിളിരൂർ, ചെങ്ങളം, കുമ്മനം പ്രദേശങ്ങളിലാണു വെള്ളം കയറിയത്. ഇവിടങ്ങളിലെ ചില വീടുകളിൽ വെള്ളം കയറി. ഈ പ്രദേശത്തുനിന്ന് പ്രായമായവരെയും രോഗികളെയും ബന്ധുവീടുകളിലേക്ക് മാറ്റിത്തുടങ്ങി.

കുമരകം മങ്കുഴി പാടശേഖര ബണ്ട് കവിഞ്ഞ് വെള്ളം കയറി
ജലനിരപ്പ് ഉയർന്നതോടെ പുറം ബണ്ട് കവിഞ്ഞു പാടത്ത് വെള്ളം കയറി. ഈ ഭാഗത്തെ വീടുകളുടെ പരിസരത്താകെ വെള്ളക്കെട്ടായി. പാടശേഖരത്തിന്റെ പുറം ബണ്ടിൽ റീബണ്ട് നിർമിച്ചാണു വെള്ളപ്പൊക്കത്തെ തടഞ്ഞിരുന്നത്. ഇവിടത്തെ പൂവത്തുശേരി റോഡ് നവീകരണത്തിനായി റീബണ്ട് ഇടിച്ചു നിരത്തിയതാണ് വെള്ളം കയറാൻ കാരണമെന്നു സമീപത്തെ വീട്ടുകാർ പറഞ്ഞു. പാടശേഖരത്തെ മോട്ടറുകൾ പ്രവർത്തിപ്പിച്ചു വെള്ളം പമ്പ് ചെയ്തു കളയാൻ കഴിയുന്നില്ല. വാർഡ് അംഗത്തെയും പഞ്ചായത്ത് പ്രസിഡന്റിനെയും വിവരം അറിയിച്ചിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.
കുമരകം റോഡിൽ മരം വീണു
കോട്ടയം – കുമരകം റോഡിൽ ആമ്പക്കുഴിക്കു സമീപം മരം വീണു. ഇന്നലെ പകൽ ഒന്നരയോടെയാണു സംഭവം. റോഡ് വശത്ത് നിന്ന വലിയ മരം കാറ്റിൽ റോഡിനു കുറുകെ വീഴുകയായിരുന്നു.
ഇതെത്തുടർന്ന് 3 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ബസ് കടന്നുപോകുന്ന സമയത്താണു മരം വീണതെങ്കിൽ വലിയ അപകടമുണ്ടായേനെ. നാട്ടുകാരും അഗ്നിരക്ഷാസേന, പൊലീസ്, കെഎസ്ഇബി, പഞ്ചായത്ത് അംഗങ്ങളായ റൂബി ചാക്കോ, പി.എസ്.ഹസീദ എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
