
പത്തനംതിട്ട: കസ്റ്റഡി മർദനത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പത്തനംതിട്ട കോയിപ്രം സിഐയെ സസ്പെന്ഡ് ചെയ്തു. കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിൽ എടുത്തയാൾക്ക് മർദനം ഏറ്റെന്ന കണ്ടെത്തലിലാണ് നടപടി.

കസ്റ്റഡിയിൽ എടുത്തു വിട്ടയച്ച പത്തനംതിട്ട വരയന്നൂർ സ്വദേശി കെ.എം. സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മർദനം സ്ഥിരീകരിച്ചതോടെയാണ് കോയിപ്രം സിഐ ജി. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്.
പത്തനംതിട്ട വരയന്നൂർ സ്വദേശി കെ എം സുരേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കഞ്ചാവ് ബീഡി വലിച്ചതിന് മാർച്ച് 16നാണ് സുരേഷിനെതിരെ കോയിപ്രം പൊലീസ് കേസെടുത്തത്.
മാർച്ച് 19ന് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. തുടർന്ന് മാർച്ച് 22 നാണ് സുരേഷിനെ കോന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുരേഷിന്റെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. അതുപോലെ തന്നെ ദേഹത്താകെ ചൂരൽ കൊണ്ട് അടിയേറ്റ രീതിയിൽ ചതവുകൾ ഉണ്ടായിരുന്നു. മർദനമേറ്റെന്ന് തെളിഞ്ഞിട്ടും കേസന്വേഷിക്കേണ്ട പൊലീസ് എഫ്ഐആറിൽ മാറ്റം വരുത്തിയില്ല. വീട്ടിൽ നിന്നും അകലെ സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് സഹോദരന്റെ ആരോപണം.
