
തിരുവനന്തപുരം: വേദിയിലെ ചിത്രത്തെച്ചൊല്ലിയുടെ വിവാദത്തിന് പിന്നാലെ രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷിമന്ത്രി പി പ്രസാദ്. വേദിയിൽ ആർഎസ്എസുമായി ബന്ധപ്പെട്ടുള്ള ചിത്രം സ്ഥാപിച്ചതിനെച്ചൊല്ലിയായിരുന്നു തർക്കം. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണർ ആർ.വി. അർലേക്കർ വഴങ്ങിയില്ല. തുടർന്നായിരുന്നു കൃഷിമന്ത്രി പരിപാടി ബഹിഷ്കരിച്ചത്.

ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല ഉദ്ഘാടനം രാജ്ഭവനിൽ നടത്താനായിരുന്നു സർക്കാർ നിശ്ചയിച്ചിരുന്നത്. രാജ്ഭവനിലെ പ്രധാന ഹാളിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്താനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ രാജ്ഭവനിലെത്തിയിരുന്നു. തുടർന്ന് ഹാളിലുണ്ടായിരുന്ന ഭാരത മാതാവിന്റെ ചിത്രം ശ്രദ്ധയിൽപ്പെട്ടു. ഗവർണർ ആർ.വി. അർലേക്കർ ചുമതലയേറ്റതിനുശേഷമായിരുന്നു ഈ ചിത്രം രാജ്ഭവനിൽ സ്ഥാപിച്ചത്. വേദിയിൽ നിന്ന് ചിത്രം നീക്കണമെന്ന് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ രാജ്ഭവനോട് ആവശ്യപ്പെട്ടു. എന്നാൽ ഗവർണർ ഇതിന് വഴങ്ങിയില്ല. തുടർന്ന് പരിപാടി ഉപേക്ഷിക്കുന്നതായി കൃഷി വകുപ്പ് അറിയിക്കുകയായിരുന്നു. എന്നാൽ സ്വന്തം നിലയിൽ പരിപാടി നടത്താനാണ് രാജ്ഭവന്റെ തീരുമാനം.
പരിസ്ഥിതി ദിനാഘോഷ പരിപാടി രണ്ടായി നടത്താനാണ് പിന്നീട് തീരുമാനമെടുത്തത്. സംസ്ഥാനതല ഉദ്ഘാടനം ദർബാർ ഹാളിൽ നടത്താനാണ് കൃഷി വകുപ്പ് തീരുമാനിച്ചത്. രാജ്ഭവനിൽ വൃക്ഷതൈ നട്ടുകൊണ്ട് ഗവർണറും മറ്റൊരു പരിപാടി നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയും കൃഷിമന്ത്രിയുമായി സംസാരിച്ചതിനുപിന്നാലെ ദർബാർ ഹാളിലേയ്ക്ക് പരിപാടി മാറ്റുകയും ചെയ്തു. ഇതിൽ കൃഷിമന്ത്രി പങ്കെടുത്തു. മുഖ്യമന്ത്രി നിർദേശത്തെത്തുടർന്ന് പരിപാടിയിൽ ചീഫ് സെക്രട്ടറിയും പങ്കെടുത്തു.