
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സ്പെൻഡിച്ചർ ഒബ്സർവറായ അങ്കിത് ആനന്ദ് സ്ഥാനാർത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിന് ജില്ലയിൽ എത്തി.

ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് നോഡൽ ഓഫീസർ, അസിസ്റ്റൻ്റ് എക്സ്പെൻഡിച്ചർ ഒബ്സർവർ എന്നിവരുമായി യോഗം ചേർന്ന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
തെരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കേണ്ട സ്ഥാനാർത്ഥികളുടെ പ്രതിദിന കണക്ക് സംബന്ധിച്ച പരിശോധന ജൂൺ 10, 13, 17 തിയതികളിൽ നിലമ്പൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കും.
എക്സ്പെൻഡിച്ചർ ഒബ്സർവറുടെ നേതൃത്വത്തിൽ അസിസ്റ്റന്റ്റ് എക്സ്പെൻഡിച്ചർ ഒബ്സർവറാണ് പരിശോധന നടത്തുക. സ്ഥാനാർത്ഥികൾ പ്രതിദിന ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും നിശ്ചയിച്ച ദിവസം സ്ഥാനാർത്ഥി നേരിട്ടോ തെരഞ്ഞെടുപ്പ് ഏജനന്റ് അധികാരപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്തിയോ ബന്ധപ്പെട്ട രജിസ്റ്റർ സഹിതം പരിശോധനയ്ക്ക് എത്തണം.
