
ദക്ഷിണേന്ത്യയിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ കമൽഹാസൻ. കന്നഡ -തമിഴ് ഭാഷാ പരാമർശത്തിൽ കർണാടകയിൽ തഗ് ലൈഫ് വിലക്കിയതിന് തൊട്ടു പിന്നാലെയാണ് താരത്തിന്റെ ഹിന്ദി -തമിഴ് പരാമർശം. തന്റെ പുതിയ ചിത്രമായ ‘തഗ് ലൈഫിന്റെ ‘ പ്രൊമോഷനിടെയാണ് കമൽഹാസൻ അഭിപ്രായം വ്യക്തമാക്കിയത്. വിദ്യാഭ്യാസം ഭാഷ അടിച്ചേൽപ്പിക്കുന്നതിൽ നിന്ന് മുക്തമായിരിക്കണമെന്നും പഠനം എപ്പോഴും കാര്യക്ഷമമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് പകരം ഇംഗ്ലീഷ്, സ്പാനിഷ്, ചൈനീസ് പോലുള്ള അന്താരാഷ്ട്ര ഭാഷകൾ പഠിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കന്നഡ ഭാഷയെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾക്കിടെ വിവാദത്തിൽപ്പെട്ടിട്ടും, താരം പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
താരം പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം എതിർപ്പുകൾ നേരിടേണ്ടി വന്നത്. ചെന്നൈയിൽ നടന്ന ഒരു പ്രമോഷണൽ പരിപാടിയിൽ കമൽഹാസൻ നടത്തിയ കന്നഡ-തമിഴ് പരാമർശത്തിന് ക്ഷമാപണം നടത്തിയില്ലെങ്കിൽ തഗ് ലൈഫ് റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (കെഎഫ്സിസി) പറഞ്ഞിരുന്നു. കന്നഡ തമിഴിൽ നിന്ന് ഉത്ഭവിച്ചെന്ന് താരം പറഞ്ഞതിന് പിന്നാലയെണ് അദ്ദേഹം എതിർപ്പുകൾ നേരിട്ടത്. പരാമർശത്തിനെതിരെ കോടതിയിൽ നിന്നുള്ള വിമർശനത്തെത്തുടർന്ന്, തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്തിരുന്നില്ല.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ ത്രിഭാഷാ നയത്തെ ശക്തമായി എതിർത്തു. പഞ്ചാബ്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉന്നയിച്ച ആശങ്കകൾ നടൻ കമൽ ഹാസനും ആവർത്തിച്ചു. ലോകമെമ്പാടും അവസരം ലഭിക്കണമെങ്കിൽ ഇംഗ്ലീഷ്, സ്പാനിഷ്, ചൈനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകൾ പഠിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

ഇംഗ്ലീഷ് ഇത്രയൊക്കെ മതിയാകും. ഇനി മുതൽ നിങ്ങൾ സ്പാനിഷോ ചൈനീസ് ഭാഷയോ പഠിക്കണം. 350 വർഷത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ശക്തമായ അടിത്തറ നമുക്കുണ്ട്. അത് വീണ്ടും പൊടുന്നനെ മാറ്റി ഹിന്ദി സ്ഥാപിക്കുമ്പോൾ അനാവശ്യമായി നിരവധി ആളുകളെ നിരക്ഷരരാക്കുകയാണ് ചെയ്യുക, പ്രത്യേകിച്ച് തമിഴ്നാട് പോലെയൊരു സംസ്ഥാനത്ത്’. അദ്ദേഹം പറഞ്ഞു.