
കോട്ടയം: അദ്ധ്യാപക പുനർനിയമനത്തിന് കെെക്കൂലി വാങ്ങിയ കേസിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷൻ ഓഫീസർ സുരേഷ് ബാബു ആണ് അറസ്റ്റിലായത്. കോട്ടയം വിജിലൻസ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ മുൻ അദ്ധ്യാപകൻ വിജയൻ നേരത്തെ പിടിയിലായിരുന്നു. ഫയലുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിൽ നിന്നും ഒന്നര ലക്ഷം രൂപയാണ് പ്രതികൾ കെെക്കൂലി വാങ്ങിയത്.

കോട്ടയത്തെ മൂന്ന് അദ്ധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്താൻ സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകാനെന്ന് പറഞ്ഞാണ് മുൻപ് അറസ്റ്റിലായ വിജയൻ 1.5 ലക്ഷം രൂപ കെെക്കൂലി വാങ്ങിയതെന്ന് വിജിലൻ അറിയിച്ചു. ഈ സംഭവത്തിലാണ് സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ കൂടി ഇപ്പോൾ പിടിയിലാകുന്നത്.
എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് അദ്ധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച് നടപടിക്രമങ്ങൾ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ നിന്നാണെന്ന പറഞ്ഞാണ് വിജയൻ ഇതിലെ അദ്ധ്യാപകനെ ഫോണിൽ വിളിച്ചത്. ഫയലിൽ പ്രശ്നങ്ങളുണ്ടെന്നും കാലതാമസമുണ്ടാകുമെന്നും മറ്റ് രണ്ട് അദ്ധ്യാപകരെയും കൂട്ടി തിരുവനന്തപുരം സെക്രട്ടേറിയേറ്റിൽ എത്തണമെന്നും പറഞ്ഞു. തുടർന്ന് പരാതിക്കാരൻ സെക്രട്ടറിയേറ്റിന് സമീപം എത്തി വിജയനെ വിളിച്ച് നേരിൽ കണ്ടു. പരാതിക്കാരന്റെ മുന്നിൽ വച്ച് സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഉദ്യോഗസ്ഥർക്ക് നൽകാൻ 1.5 ലക്ഷം രൂപ കെെക്കൂലി നൽകണമെന്നും വിജയൻ പറഞ്ഞു.
മേയ് 31ന് സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞയാൾ പുനർനിയമനം ക്രമപ്പെടുത്തിയ ഉത്തരവിന്റെ പകർപ്പ് പരാതിക്കാരന് നൽകി. നിയമന ഉത്തരവ് കാലതാമസം കൂടാതെ ശരിയാക്കിയതിന് ചെലവുണ്ടെന്നും തുക ഏജന്റായ വിജയനെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടെന്നും പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു.
