
തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കത്ത് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.

ഇത്തരം ബിംബങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു. സർക്കാർ പരിപാടികളിൽ ഇത്തരം ബിംബങ്ങൾ പാടില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കത്തിന് രാജ്ഭവൻ മറുപടി നൽകും.
സർക്കാർ പരിപാടികളിൽ ഔദ്യോഗിക ചിഹ്നത്തിന് പുറത്തുള്ളവ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി കത്ത് നൽകിയത്. വിഷയത്തിൽ കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്ന അഭിപ്രായം സിപിഐ മന്ത്രിമാർ ഉന്നയിച്ചെങ്കിലും തത്കാലം എതിർപ്പ് അറിയിക്കുകയാണ് ഉചിതമെന്നാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ തീരുമാനിച്ചത്. മന്ത്രിസഭ തീരുമാനമെടുത്ത് ഉത്തരവിറക്കണമെന്ന് ചില മുതിർന്ന ഉദ്യോഗസ്ഥർ സർക്കാരിന് നോട്ട് നൽകിയെങ്കിലും അതും മന്ത്രിസഭ പരിഗണിച്ചില്ല. ഗവർണറെ അനാവശ്യമായി പ്രകോപിപ്പിക്കുന്നതിനോട് സർക്കാരിന് താത്പര്യമില്ലെന്നാണ് സൂചന. വിഷയം അമിതമായി രാഷ്ട്രീയവത്കരിക്കാതെ പക്വതയോടെ കൈകാര്യം ചെയ്യണമെന്നാണ് സർക്കാരിന്റെ പൊതുവായ നിലപാട്.
ഭാരതാംബ ചിത്രം സംസ്ഥാനം നിർബന്ധമായും പാലിക്കേണ്ട ഭരണഘടന പ്രതീകമല്ലെന്ന നിലപാടാണ് സർക്കാരിന്. ഒരിടത്തും അത് സൂചിപ്പിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഭരണഘടനാനുസൃതവും സംസ്ഥാന സർക്കാർ പാലിക്കപ്പെടേണ്ട നിർദ്ദേശങ്ങളിലോ കീഴ്വഴക്കങ്ങളിലോ ഉൾപ്പെടാത്ത കാര്യങ്ങളിൽ ഗവർണർ നിർബന്ധം പിടിക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്. ഗവർണർ ഇത് നിരസിച്ചാൽ മറ്റ് നടപടികൾ ആലോചിക്കുമെന്നാണ് വിവരം.
