അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 18 ദിവസത്തെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ ബഹിരാകാശയാത്രികന് ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക്. ഇന്സ്റ്റഗ്രാാം കുറിപ്പിലൂടെയാണ് ശുഭാംശു ഇക്കാര്യം അറിയിച്ചത്. വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനുശേഷം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും രാജ്യത്തെ
ജനങ്ങളേയും കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് താനെന്ന് വിമാനയാത്രയ്ക്കിടെ എഴുതിയ വൈകാരിക കുറിപ്പില്‍ ശുഭാംശു പറയുന്നു.

ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ ഇരിക്കുമ്പോള്‍ മനസില്‍ സമ്മിശ്ര വികാരങ്ങളാണ്. ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷക്കാലം സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായിരുന്ന ഒരു കൂട്ടം പേരെ വിട്ടുപോകേണ്ടിവന്നതില്‍ എനിക്ക് ദുഃഖമുണ്ട്. ദൗത്യത്തിനുശേഷം ആദ്യമായി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രാജ്യത്തെ എല്ലാവരെയും കാണാന്‍ പോകുന്നതിന്റെ ആവേശത്തിലുമാണ് ഞാന്‍. ജീവിതം ഇതാണെന്ന് ഞാന്‍ കരുതുന്നു’- അദ്ദേഹം കുറിച്ചു.
ദൗത്യത്തിനിടയിലും ശേഷവും
എല്ലാവരില്‍ നിന്നും അവിശ്വസനീയമായ സ്നേഹവും പിന്തുണയും ലഭിച്ചു. എന്റെ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല. വിടവാങ്ങലുകള്‍ പ്രയാസകരമാണ്. പക്ഷേ ജീവിതത്തില്‍ നാം മുന്നോട്ട് പോയിക്കൊണ്ടേയിരിക്കണം. എന്റെ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍ സ്നേഹത്തോടെ പറയുന്നത് പോലെ ബഹിരാകാശ യാത്രയിലെ ഒരേയൊരു സ്ഥിരമായ കാര്യം മാറ്റമാണ്. ഇത് ജീവിതത്തിനും ബാധകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുന്ന സമയത്താണ് ശുക്ലയുടെ മടങ്ങിവരവ്. ശുക്ല ഉടന്‍ രാജ്യത്ത് തിരിച്ചെത്തുമെന്ന് നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. തന്റെ പരിശീലനവും ഐഎസ്എസ്-ലെ താമസവും ഇന്ത്യയിലെ ഗവേഷകര്‍ക്ക് വിവരിച്ചുനല്‍കാന്‍ അദ്ദേഹം ശുക്ലയെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം നല്കുന്ന വിവരങ്ങള്‍ ഇന്ത്യയുടെ ഗഗന്‍യാനിന് ഒരു റഫറന്‍സായി വര്‍ത്തിക്കും.

