കോഴിക്കോട്: തന്റെ നേതൃത്വത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മണ്ഡലത്തിൽ തിരിച്ചെത്തിക്കാൻ ഗ്രൂപ്പ് യോഗം ചേർന്നുവെന്ന വാർത്ത നിഷേധിച്ച് ഷാഫി പറമ്പിൽ എംപി. സി.ചന്ദ്രന്റെ വീട്ടിൽ പോയിട്ടില്ല. യോഗം ചേർന്നു എന്നു പറഞ്ഞ ദിവസം സി.ചന്ദ്രൻ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹം തിരുവനന്തപുരത്തായിരുന്നു. ഇല്ലാത്ത യോഗത്തിൽ, പങ്കെടുക്കാത്തവരുടെ പേരുകൾ പുറത്തുവിടുകയാണ് മാധ്യമങ്ങൾ ചെയ്തത്. അതിന്റെ കൃത്യമായ വിശദീകരണം നൽകിയിട്ടും അതു ജനങ്ങളോടു പറയാൻ തയാറാകുന്നില്ല. സിപിഎമ്മിന്റെ അജൻഡ മാധ്യമങ്ങൾ ഏറ്റെടുക്കരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

സ്വന്തം മണ്ഡലത്തിൽ എപ്പോൾ വരണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിക്കട്ടെ. വിഷയത്തിൽ കോൺഗ്രസ് എടുക്കേണ്ട തീരുമാനം എടുത്തിട്ടുണ്ട്. വടകരയിൽ തനിക്കു നേരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം പൊലീസ് മുൻകൂട്ടി അറിഞ്ഞിരുന്നു. പൊലീസിനു വേണമെങ്കിൽ തന്റെ വഴി തിരിച്ചു വിടാമായിരുന്നു.
സമരക്കാരെ തടയാനുള്ള ആത്മാർഥ ശ്രമമൊന്നും പൊലീസിന്റെ ഭാഗത്തു നിന്നു കണ്ടില്ല. കുറച്ചു നേരം തടഞ്ഞോട്ടെ എന്നതായിരുന്നു പൊലീസ് നിലപാട്. അസഭ്യം പറഞ്ഞപ്പോഴാണ് താൻ പ്രതികരിച്ചത്.

വേട്ടയാടുന്ന മനോഭാവത്തോടെ വാർത്ത കൊടുക്കുന്ന ചില മാധ്യമ സ്ഥാപനങ്ങളുണ്ട്. അതിന്റെ പേരിൽ ആരെയും ശാരീരികമായി ആക്രമിക്കുന്നത് കോൺഗ്രസിന്റെ രീതിയല്ല. കൊടുംക്രിമിനലുകൾ ജയിലിൽ നിന്നു പുറത്തിറങ്ങുമ്പോൾ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങൾക്കും ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്ളപ്പോൾ അതിന്റെ ധാർമികത ആരും ചോദ്യംചെയ്യുന്നില്ല. രാഹുൽ വിഷയത്തിൽ തന്നെ പ്രതിസ്ഥാനത്തു നിർത്താൻ ശ്രമിക്കുന്നവർ അത് ഓർക്കണമെന്നും ഷാഫി പറഞ്ഞു.

