ഏഷ്യ കപ്പ് 2025-ൽ ഇന്ത്യയെ ഫേവറിറ്റുകളായി പരിഗണിക്കാനാവില്ലെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ ചൊവ്വാഴ്ച ദുബായിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒരു ദിവസം കഴിഞ്ഞ്, ഈ ടൂർണമെന്റിലെ മികച്ച ടീം ആണെന്ന് ഇന്ത്യ തെളിയിച്ചു. ദുബായിൽ നടന്ന മത്സരത്തിൽ യുഎഇയെ ഒൻപത് വിക്കറ്റിന് തകർത്ത് നിലവിലെ ലോക ചാമ്പ്യന്മാർ അവരുടെ ഏഷ്യൻ കാമ്പയിൻ ആരംഭിച്ചു. വെറും 4.3 ഓവറിൽ 58 റൺസ് വിജയലക്ഷ്യം പിന്തുടർന്നാണ് ഇന്ത്യ വിജയിച്ചത്.

ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടെ എക്കാലത്തെയും വേഗതയേറിയ റൺ ചേസാണിത്. 2017-ൽ റാഞ്ചിയിൽ ഓസ്ട്രേലിയക്കെതിരെ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ 5.3 ഓവറിൽ 49 റൺസ് നേടിയതാണ് ഇതിനുമുമ്പുള്ള റെക്കോർഡ്. ഒരു കംപ്ലീറ്റ് മത്സരത്തിലെ അവരുടെ ഏറ്റവും വേഗതയേറിയ ചേസ് 2021 ടി20 ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരെ 6.3 ഓവറിൽ 89 റൺസാണ്.
ഈ മത്സരത്തിലെ താരം കുൽദീപ് യാദവായിരുന്നു. കഴിഞ്ഞ വർഷം ലോകകപ്പ് ഫൈനലിൽ കളിച്ചതിന് ശേഷം ടി20 ടീമിലേക്ക് മടങ്ങിയെത്തിയ ഈ ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിൽ നടന്ന അഞ്ച് ടെസ്റ്റ് പരമ്പരയിലുടനീളം ബെഞ്ചിലിരുന്നതിന് ശേഷം, കുൽദീപ് തനിക്ക് ലഭിച്ച അവസരം പൂർണ്ണമായി ഉപയോഗിച്ചു.

ഓൾറൗണ്ടർ ശിവം ദുബെയും തൻ്റെ സെലക്ഷനെ ന്യായീകരിച്ച് മൂന്ന് വിക്കറ്റ് വീഴ്ത്തി, ടീമിലെ തൻ്റെ ക്യാപ്റ്റന്റെ വിശ്വാസത്തിന് പ്രതിഫലം നൽകി.
ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ ആദ്യം ബോൾ ചെയ്യാനുള്ള തീരുമാനം മികച്ചതായിരുന്നു. കാരണം പരിചയസമ്പത്തും നിലവാരവും കുറഞ്ഞ യുഎഇ ടീമിനെ ഇന്ത്യൻ ബോളർമാർ നിലംപരിശാക്കി. എന്നാൽ ചെറിയ വിജയലക്ഷ്യം കാരണം ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് മികച്ചൊരു വെല്ലുവിളിക്ക് അവസരം ലഭിച്ചില്ല.

