ഹാങ്ചൗ: ഫൈനലിൽ ഇന്ത്യയെ തകർത്ത് ചൈന വനിതാ ഏഷ്യാ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഒന്നിനെതിരേ നാല് ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇതോടെ വനിതാ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള ഇന്ത്യയുടെ അവസരം നഷ്ടമായി. ചാമ്പ്യന്മാർ എന്ന നിലയിൽ ചൈനയ്ക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിച്ചു.

കളിയുടെ ആദ്യ മിനിറ്റിൽ തന്നെ വല ചലിപ്പിച്ച് ലീഡ് നേടിയശേഷമാണ് ഇന്ത്യ തോൽവി വഴങ്ങിയത്. നവനീത് കൗർ പെനാൽറ്റി കോർണറിലൂടെയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. എന്നാൽ, ഇതിനുശേഷം തിരിച്ചുവന്ന ചൈന തുടർച്ചയായി നാല് ഗോളുകൾ വർഷിച്ചാണ് മൂന്നാം കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒരോ ഗോളുകൾ വീതം നേടി തുല്ല്യനിലയിലായിരുന്നു.
തുടർച്ചയായി മൂന്ന് പെനാൽറ്റി കോർണറുകൾ നഷ്ടമായശേഷം ഇരുപത്തിയൊന്നാം മിനിറ്റിലായിരുന്നു ചൈനയുടെ ആദ്യ ഗോൾ. ഷിസിയ ഔവിലൂടെയാണ് ചൈന തുല്ല്യത നേടിയത്. പിന്നീട് 41-ാം മിനിറ്റിൽ ഹോങ് ലീ അവരെ മുന്നിലെത്തിച്ചു. പത്ത് മിനിറ്റിനുശേഷം മെയ്രോങ് സൗ മൂന്നാം ഗോളും 53-ാം മിനിറ്റിൽ ജിയാഖി ഷോങ് നാലാം ഗോളും വലയിലാക്കി.

നിലവിലെ മൂന്നാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. കഴിഞ്ഞ തവണ ചൈന നാലാമതായിരുന്നു. 1989ലും 2009ലുമാണ് അവർ ഇതിന് മുൻപ് കിരീടം നേടിയത്. ഇതിൽ 2009ൽ ഫൈനലിൽ ഇന്ത്യയായിരുന്നു എതിരാളി. ഇന്ത്യ രണ്ടു തവണ ചാമ്പ്യന്മാരായിട്ടുണ്ട്. 2004ലും 2017ലും. 2017ൽ ജപ്പാനിലെ കാകാമിഗാഹാരയിൽ നടന്ന ഫൈനലിൽ ചൈനയെയാണ് തോൽപിച്ചത്.

