തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ദേശീയ ഭിന്നശേഷി കലാമേളയായ സമ്മോഹന്റെ രണ്ടാം പതിപ്പിന് ഈമാസം 27 ന് തിരുവനന്തപുരത്ത് തിരിതെളിയും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇരുനൂറോളം ഭിന്നശേഷി കലാകാരന്മാർ മാറ്റുരയ്ക്കും. ഡിഫറന്റ് ആർട് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലാമേള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. സംഗീതം, നൃത്തം, നാടകം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പ്രധാനമായും കലാപ്രകടനങ്ങൾ സംഘടിപ്പിക്കുക.
ഭിന്നശേഷി ആളുകളുടെ കഴിവുകൾ ലോകം ആഘോഷിക്കുന്ന തരത്തിൽ ഒരു വേദി ഒരുക്കി നൽകുകയാണ് സമ്മോഹനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിഫറന്റ് ആർട് സെന്ററിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട് പറഞ്ഞു. കലാപരമായി, അത്ഭുതാവഹമായ കഴിവുകളുള്ള ഭിന്നശേഷി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെയാകെ കടമയാണെന്നും സമ്മോഹൻ കലാമേള രാജ്യത്തിനാകെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൽക്കട്ടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസബിലിറ്റീസ്, നാഗ്പൂരിലെ കോംപോസിറ്റ് റീജണൽ സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റ്, റീഹാബിലിറ്റേഷൻ ആൻഡ് എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് (സി ആർ സി – നാഗ്പൂർ), ഡൽഹിയിൽ നിന്നുള്ള ന്യൂറോ ഡൈവേർജന്റ് സംഗീത സംഘം ‘ചയനിത് ദ ചോസൺ വൺസ്’, ഒഡീഷയിലെ ജജാപുരിൽ നിന്നുള്ള സത്യ ആർട്ട് ആൻഡ് കൾച്ചർ ഡാൻസ് സ്റ്റുഡിയോ എന്നിവിടങ്ങളിലെ പ്രതിനിധികളും കലാമേളയിൽ പങ്കെടുക്കും.’സമ്മോഹൻ’ എന്നത് കലോത്സവത്തനുപരി ഭിന്നശേഷി വ്യക്തികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു ദേശീയ വേദിയാണെന്ന് കൽക്കട്ട എൻ ഐ എൽ ഡിയിലെ സാമൂഹിക – സാമ്പത്തിക പുനരധിവാസത്തിന്റെ ചുമതലയുള്ള അലേന്ദ്ര ത്രിപാഠി പറഞ്ഞു.
ഭിന്നശേഷി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഏവരെയും ഉൾക്കൊള്ളുന്ന ഒരു സാമൂഹിക, സാംസ്കാരിക അന്തരീക്ഷം രൂപപ്പെടുത്തുകയാണ് ഡിഫറന്റ് ആർട് സെന്റർ, സമ്മോഹനിലൂടെ ചെയ്യുന്നത്. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, ചികിത്സ, കലാ – കായിക പരിശീലനം, തൊഴിൽ പരിശീലനം എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിന് കാസർഗോഡ് ആരംഭിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റിയുടെ (ഐ ഐ പി ഡി) പ്രവർത്തനങ്ങൾക്കും സമ്മോഹൻ 2025 ഊർജമേകും.
