സ്റ്റോക്ഹോം : ഈ വർഷത്തെ വൈദ്യശാസ്ത്ര നോബൽ പുരസ്കാരത്തിന് മേരി ഇ. ബ്രോങ്കോ (യു.എസ്), ഫ്രെഡ് റാംസ്ഡെൽ (യു.എസ്), ഷിമോൺ സകാഗുചി (ജപ്പാൻ) എന്നിവർ അർഹരായി. മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനം എങ്ങനെ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. ശരീരത്തിലെ സ്വന്തം കലകൾക്ക് ഹാനികരമാവാത്തവിധം പുറമേനിന്നുള്ള രോഗാണുക്കളെമാത്രം നിർമാർജ്ജനം ചെയ്യുന്ന പെരിഫെറൽ ഇമ്മ്യൂൺ ടോളറൻസ് പ്രക്രിയയാണ് ഇതിന് ആധാരമെന്ന് കണ്ടെത്തി.

രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം, എന്തുകൊണ്ടാണ് നമുക്ക് ഗുരുതരമായ ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ഉണ്ടാകാത്തത് എന്നിവ മനസിലാക്കാൻ കഴിഞ്ഞു ക്യാൻസർ, ഓട്ടോഇമ്മ്യൂൺ രോഗ ചികിത്സയിലേക്ക് പുതിയ വഴി തുറന്നു.
മേരി (64): സിയാറ്റിലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിസ്റ്റംസ് ബയോളജിയിലെ സീനിയർ പ്രോഗ്രാം മാനേജർ.
റാംസ്ഡെൽ (65): സാൻ ഫ്രാൻസിസ്കോയിലെ സൊണോമ ബയോതെറാപ്യൂട്ടിക്സിൽ സയന്റിഫിക് അഡ്വൈസർ.
സകാഗുചി (74):ഒസാക യൂണിവേഴ്സിറ്റിയുടെ ഇമ്മ്യൂണോളജി ഫ്രണ്ടിയർ റിസേർച്ച് സെന്ററിലെ പ്രൊഫസർ.

പുരസ്കാര തുകയായ 11 മില്യൺ സ്വീഡിഷ് ക്രോണർ (10,38,50,000 രൂപയിലേറെ) മൂവരും തുല്യമായി പങ്കിടും. ഡിസംബർ 10ന് സ്റ്റോക്ഹോമിലാണ് സമ്മാനദാനം.

