തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റം. 25കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസ് കൊച്ചിയിലേക്ക്. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ (25) ഹൃദയമാണ് കൊച്ചിയിലേക്ക് കൊണ്ടുപോയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മലപ്പുറം സ്വദേശിയായ 33കാരന് വേണ്ടിയാണ് ഹൃദയം കൊണ്ടുപോകുന്നത്.

തിരുവനന്തപുരത്തു നിന്ന് എയർ ആംബുലൻസിൽ ആണ് കൊണ്ടുപോയത്.കഴിഞ്ഞ ദിവസമാണ് അമൽബാബുവിന് അപകടം സംഭവിച്ചത്.
അമൽ ബാബുവിന്റെ മറ്റ് അവയവങ്ങൾ ആറു പേർക്ക് കൂടി തുണയാകും. കരൾ, പാൻക്രിയാസ്, വൃക്ക അടക്കം ദാനം ചെയ്യുന്നുണ്ട്.ശസ്ത്രക്രിയ പൂർത്തിയാക്കി പത്ത് മണിയോടെ എയർ ആംബുലൻസിൽ ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോയി.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്റ്റർ ആണ് ഇതിനായി ഉപയോഗിച്ചത്. റോഡ് മാർഗമുള്ള ഗതാഗതവും പോലീസ് ക്രമീകരിക്കുന്നുണ്ട്. കെ സോട്ടോയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തീവ്ര ദുഃഖത്തിലും അവയവം ദാനം നൽകാൻ സന്നദ്ധരായ ബന്ധുക്കളെ നന്ദി അറിയിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

