ന്യൂഡൽഹി: രാജ്യവ്യാപകമായി തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്ന് നിർണായക യോഗം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്യും.

വോട്ടർപട്ടിക പരിഷ്കരണം നീട്ടി വയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എസ്ഐആർ എതിർക്കുന്ന സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. രണ്ടുദിവസമായാണ് ഡൽഹിയിൽ യോഗം നടക്കുന്നത്.
അതേസമയം, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് ആരംഭിക്കും. മഹാസഖ്യത്തിലെ നേതാക്കൾ പട്നയിൽ ഇന്ന് വാർത്താസമ്മേളനം നടത്തും. നിലവിൽ 12 മണ്ഡലങ്ങളിലാണ് മഹാസഖ്യത്തിലെ നേതാക്കൾ പരസ്പരം മത്സരിക്കുന്നത്.

രണ്ടാംഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടി സ്ഥാനാർഥികളെ ബിജെപി ഭീഷണിപ്പെടുത്തി നാമനിർദ്ദേശപത്രിക പിൻവലിക്കുന്നു എന്ന് പ്രശാന്ത് കിഷോർ ആരോപിച്ചു. നിലവിൽ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ നാമനിർദേശ പത്രിക പിൻവലിച്ചതായും പ്രശാന്ത് കിഷോർ പറഞ്ഞു.

