ഡിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് സിഡ്നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യൻ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഐസിയുവിൽ. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിയെ പുറത്താക്കാൻ ബാക്ക്വേർഡ് പോയിന്റിൽ നിന്ന് പിന്നിലേക്ക് ഓടി ക്യാച്ച് എടുക്കുന്നതിനിടെ വീണ അയ്യറുടെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത് എന്നാണ് റിപ്പോർട്ടുകൾ.

പരിക്കേറ്റതിനെ തുടർന്ന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസ്രാവം മൂലം അണുബാധ ഉണ്ടാവാതിരിക്കാൻ സുഖംപ്രാപിക്കുന്നത് അനുസരിച്ച് രണ്ട് മുതൽ ഏഴ് ദിവസം വരെ അദ്ദേഹം നിരീക്ഷണത്തിൽ തുടരുമെന്നും ബിസിസിഐയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
“ഇതൊരു അസാധാരണമായ പരിക്കാണ്. മെഡിക്കൽ സംഘം ആശുപത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വാരിയെല്ലിൽ രക്തസ്രാവം ഉണ്ടായിരുന്നതിനാൽ വീണ്ടും പ്രവേശിപ്പിക്കാൻ മെഡിക്കൽ സംഘം നിർദ്ദേശിച്ചിരുന്നു. ഈ ആഴ്ച അവസാനം അദ്ദേഹം സുഖം പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”- ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

തുടക്കത്തിൽ, അയ്യർ ഏകദേശം മൂന്ന് ആഴ്ച കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാൽ സുഖംപ്രാപിക്കാനുള്ള കാലയളവ് ദീർഘിക്കാനാണ് സാധ്യതയെന്നും ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.

