തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ ജീവനക്കാരെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്. ഫോർട്ട് പൊലീസ് നൽകിയ അപേക്ഷയിലാണ് 6 ജീവനക്കാരെ നുണപരിശോധന നടത്താൻ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ജീവനക്കാരെ നുണ പരിശോധന നടത്തുന്നതിനു മുൻപ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മേയ് ഏഴിനും 10നും ഇടയിലാണ് സ്വർണം കാണാതായത്. ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ വാതിൽ സ്വർണം പൂശാൻ സ്ട്രോങ് റൂമിൽ നിന്ന് എടുത്ത സ്വർണത്തിൽ നിന്നാണ് 13 പവൻ കാണാതായത്. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ ദണ്ഡുകളിൽ ഒന്നാണു കാണാതെപോയത്.
ശ്രീകോവിലിന്റെ പ്രധാന വാതിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട ജോലികൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്നുവരികയായിരുന്നു. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള സ്വർണം പുറത്തെടുക്കുകയും ഓരോ ദിവസത്തെയും പണികൾ കഴിഞ്ഞശേഷം തിരികെ സ്ട്രോങ് റൂമിൽ സൂക്ഷിക്കുകയുമാണു ചെയ്യുന്നത്. സുരക്ഷാ ചുമതലയുള്ള പൊലീസിന്റെയും ക്ഷേത്രത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലാണ് സ്വർണം എടുക്കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്. എന്നാൽ, ഒരു ദിവസം പുറത്തെടുത്തപ്പോഴാണ് അളവിൽ കുറവുള്ള വിവരം ശ്രദ്ധയിൽപെട്ടത്.

തുടർന്ന് ക്ഷേത്രം മാനേജർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ ക്ഷേത്രം പരിസരത്ത് മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു. ബോംബ് സ്ക്വാഡും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കിട്ടിയത്.

