പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തില്‍ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. ചികിത്സയില്‍ തുടരുന്ന കുട്ടിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷം രൂപയാണ് അനുവദിച്ചത്. അതേസമയം സര്‍ക്കാര്‍ അനുവദിച്ച തുക നന്നേ അപര്യാപ്തമെന്നായിരുന്നു കുട്ടിയുടെ കുടുംബത്തിന്റെ പ്രതികരണം.

കഴിഞ്ഞ സെപ്റ്റംബര്‍ 30 നാണ് വിനോദിനിയുടെ കൈ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മുറിച്ചു മാറ്റിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവായിരുന്നു അതിന്റെ കാരണം. അന്ന് തൊട്ട് ഇതുവരെ കുടുംബം മെഡിക്കല്‍ കോളജില്‍ തന്നെയാണ്. കൃത്രിമ കൈ വെക്കണമെങ്കില്‍ 25 ലക്ഷം രൂപ ചെലവു വരും. ഡോക്ടര്‍മാര്‍ വരുത്തി വെച്ച വിനയാണെന്നും സര്‍ക്കാര്‍ തങ്ങളെ കൈവിടരുതെന്നും കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ പ്രഖ്യാപിച്ച പണം ഒന്നിനും തികയില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് വാങ്ങി പോയാലും വീണ്ടും ഇങ്ങോട്ട് തന്നെയാണ് ഞങ്ങൾ വരേണ്ടത്. വാടക വീട്ടിലാണ് ഞങ്ങൾ കഴിയുന്നത് അവിടുത്തെ വാടക കൊടുക്കേണ്ടതുണ്ട്. മകൾ ഇനി സ്കൂളിൽ പോകുകയാണെങ്കിൽ ഓട്ടോ ഫീസ് അടക്കം നൽകണം. കടം വാങ്ങിയാണ് ഞങ്ങൾ കോഴിക്കോട് നിൽക്കുന്നത്. ഇനി തിരിച്ചുപോകുമ്പോൾ അത്കൊടുക്കണം. ഇങ്ങനെ ആവശ്യങ്ങൾ ഏറെയാണ്. മകളുടെ വിദ്യാഭ്യാസം അടക്കം സർക്കാർ ഏറ്റെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

കൂടുതല്‍ തുകക്കായി ഇടപെടുന്നുണ്ടെന്ന് സ്ഥലം എംഎല്‍എ കെ ബാബു അറിയിച്ചു. അതേസമയം ദുരിതങ്ങള്‍ക്ക് കാരണക്കാരായ ജില്ലാ ആശുപത്രി അധികൃതര്‍ക്കെതിരെ കുടുംബത്തിന്റെ നിയമപോരാട്ടം തുടരുകയാണ്. തങ്ങള്‍ക്ക് നീതി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

