പിന്നാക്ക വിഭാഗത്തിൽ ജനിച്ച് നിശ്ചയദാർഢ്യവും അർപ്പണ ബോധവും കൊണ്ട് രാജ്യത്തിൻ്റെ പരമോന്നത പൗരനായ മലയാളി. മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഓർമകളിലാണ് രാജ്യം. അധികാരത്തിൻ്റെ പുറമ്പോക്കുകളിൽ പോലും അവകാശമില്ലാതിരുന്ന പിന്നോക്ക വിഭാഗത്തിൽ ജനിച്ച ഒരു പയ്യൻ, ഇന്ത്യൻ മഹാരാജ്യത്തിന്റെ രാഷ്ട്രപതി പദത്തിലേക്ക് നടന്ന് നീങ്ങിയത് ഐതിഹാസികമായ ഉണർവോട് കൂടിയാണ് മലയാളി വീക്ഷിച്ചത്.

പട്ടിക്കും പൂച്ചക്കും നടക്കാവുന്ന വഴിയിൽ ഭ്രഷ്ഠ് കൽപ്പിക്കപ്പെട്ട ഒരു തലമുറയുടെ പിന്മുറക്കാരനിൽ നിന്ന് ജാതി വിവേചനം കൊടിക്കുത്തി വാഴുന്ന ഒരു രാജ്യത്തിൻ്റെ പരമോന്നത പദവിയിൽ എത്തിയ ജീവിത യാത്രയായിരുന്നു കെ ആർ നാരായണൻ്റേത്. പത്രപ്രവര്‍ത്തകനായി പൊതുരംഗത്ത് പ്രവേശിച്ച നാരായണന്, നയതന്ത്രപ്രതിനിധി, എം.പി, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ പദവികളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ രാജ്യത്തിന് നല്കി.
രാഷ്ട്രപതിയുടെ വിവേചനാധികാരം ക്രിയാത്മകമായി ഉപയോഗിച്ചും ജനപക്ഷത്ത് നിലയുറപ്പിച്ച അഭിപ്രായപ്രകടനങ്ങളിലൂടെയും രാഷ്ട്രപതി സ്ഥാനത്തിൻ്റെ അന്തസുയര്ത്താനും അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രത്തിൻ്റെ പൊതുതാല്പര്യം, ഭരണഘടന മനസാക്ഷി എന്നിവയ്ക്ക് നിരക്കുന്നതാവണം രാഷ്ട്രപതി എന്ന നിലയ്ക്കുള്ള തൻ്റെ തീരുമാനങ്ങളെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

ഗുജറാത്ത് കലാപത്തിലടക്കം സർക്കാരിൻ്റെ ഇടപെടലുകളെ ചോദ്യം ചെയ്യുകയും അവയോട് കലഹിക്കുകയും ചെയ്തു. രാജ്യം വർഗീയത്തിൽ മുങ്ങിതാങ്ങുമ്പോഴും നിശബ്ദമായി അവയ്ക്ക് കാവൽ നിൽക്കുന്നവരുടെ കാലത്ത് കെ ആര് നാരായണൻ്റെ ഓർമകൾക്ക് പ്രസക്തി ഏറുകയാണ്.

