ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജാസിർ ബിലാൽ വാണിയാണ് പിടിയിലായത്. ചാവേറായി പൊട്ടിത്തെറിച്ച ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിനു സാങ്കേതിക സഹായം നൽകിയ നിർണായക വ്യക്തിയാണു ഇയാളെന്നു ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.

അതിനിടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ ഇന്നു മരണത്തിനു കീഴടങ്ങി.
ഡ്രോൺ അടക്കം ഉപയോഗിച്ചു ആക്രമണം നടത്താനായിരുന്നു പദ്ധതി. ഡ്രോണുകളെ റോക്കറ്റാക്കി മാറ്റി ആക്രമിക്കാനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയെന്നു എൻഐഎ പറയുന്നു. അനന്ത്നാഗിലെ ഖ്വാസിഗണ്ഡ് സ്വദേശിയാണ് പിടിയിലായ ജാസിർ. ഉമർ നബിയുമായി ഇയാൾക്ക് അടുത്ത ബന്ധമായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി.

സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി സംസ്ഥാനങ്ങളിൽ തിരച്ചിൽ സജീവമാണ്. കേസുമായി ബന്ധപ്പെട്ട് നിലവിൽ എട്ട് പേരാണ് പിടിയിലായത്.

